'ആരെങ്കിലും എതിരെവന്നാൽ ബ്ലൗസ് വലിച്ചുകീറണം'; സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു വിവാദ പ്രസംഗത്തിനിടെ
ഇടുക്കി: തെരഞ്ഞെടുപ്പ് വേദിയിൽ കടുത്ത സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യാൻ ആദിവാസി സ്ത്രീകളെ ഉപയോഗിക്കണമെന്ന് നിർദേശിക്കുന്ന സി പി മാത്യുവിന്റെ വിവാദ പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചു. എതിരാളികളെ കൈകാര്യം ചെയ്യാൻ സ്ത്രീകളെ എങ്ങനെ ഉപയോഗിക്കാമെന്ന് പറയുന്ന മാത്യു, തങ്ങൾക്കെതിരെ ആരെങ്കിലും അടുക്കുകയാണെങ്കിൽ ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴിയിലെ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായ രാജേശ്വരിയോട് നിർദ്ദേശം നൽകിയതായും പ്രസംഗത്തിൽ വെളിപ്പെടുത്തി.
ആദിവാസി വിഭാഗത്തിൽപ്പെട്ട രാജേശ്വരിയോട് താൻ ബ്ലൗസ് വലിച്ചു കീറാൻ ആവശ്യപ്പെട്ടത്, ആദിവാസി സ്ത്രീ ആയതുകൊണ്ട് തന്നെ പിന്നീട് കേസ് ഏത് രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണെന്നും സി പി മാത്യു പറയുന്നു. പ്രസംഗത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ലിസി ജോസിനെതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി.
യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം സ്ഥാനാർഥി റോയി കെ പൗലോസിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ സംസാരിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്. അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതിനിടെ സ്ഥാനാർഥി റോയി കെ പൗലോസ്, കെപിസിസി വൈസ് പ്രസിഡന്റ് ജയ്‌സൺ ജോസഫ്, കോൺഗ്രസ് നേതാവ് എ പി ഉസ്മാൻ എന്നിവർ വേദിയിലുണ്ടായിരുന്നെങ്കിലും മൗനം പാലിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും ആദിവാസി വിഭാഗത്തെ തെറ്റായ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതിനും സി പി മാത്യുവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കുമളിയിൽ ശശി തരൂർ എംപി പങ്കെടുത്ത പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ പ്രവർത്തകനെ സി പി മാത്യു കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡിസിസി പ്രസിഡന്റിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നു. വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡന്റും ഭിന്നശേഷിക്കാരനുമായ പ്രവർത്തകനാണ് മർദ്ദനമേറ്റത്. ശശി തരൂരിനൊപ്പം ഒരു സെൽഫി എടുക്കാൻ ശ്രമിച്ചതായിരുന്നു ഇദ്ദേഹം ചെയ്ത 'കുറ്റം'. ഇതുകണ്ട് പ്രകോപിതനായ സി പി മാത്യു പ്രവർത്തകനെ തള്ളിമാറ്റുകയായിരുന്നു.











0 comments