print edition എസ്‌എച്ച്ഒ സംവിധാനം അട്ടിമറിക്കുന്നു; 206 ഇൻസ്‌പെക്ടർമാർ സ്‌പെഷൽ യൂണിറ്റുകളിലേക്ക്


റഷീദ് ആനപ്പുറം
Published on Jun 27, 2026, 12:03 AM | 1 min read
തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനുകളിൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർ (എസ്‌എച്ച്‌ഒ) ചുമതല വഹിച്ച 206 ഇൻസ്‌പെക്ടർമാരെ അപ്രധാനമായ സ്‌പെഷൽ യൂണിറ്റുകളിലേക്ക് മാറ്റുന്നു. ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നിവയിൽനിന്നാണ് ഇവരെ മാറ്റുന്നത്. എസ്‌എച്ച്‌ഒ ചുമതല എസ്‌ഐമാർക്ക് തിരികെ നൽകുന്നതിന്റെ മറവിലാണിത്. ഇതിനായി ക്രൈംറെക്കോഡ് ബ്യൂറോ, ജില്ലാ പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ പ്രത്യേക തസ്‌തിക സൃഷ്‌ടിക്കും. ഇതിനുള്ള പട്ടിക സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി. അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. പൊലീസ് വകുപ്പിനെ അടിമുടി അട്ടിമറിക്കുന്നതാകും പുതിയ പരിഷ്കാരം.
നിലവിൽ 484 ലോക്കൽ സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർമാരാണ് എസ്‌എച്ച്‌ഒ. ഇതിൽ 63 ഹെവി സ്‌റ്റേഷനുകളിൽ മാത്രം ഇൻസ്‌പെക്ടർ മതിയെന്നാണ് പുതിയ തീരുമാനം. സ്‌റ്റേഷൻ ചുമതലയിൽനിന്ന് മാറ്റുന്ന 210 ഇൻസ്‌പെക്ടർമാരെ പുതിയ സർക്കിളുകൾ രൂപീകരിച്ച് സർക്കിൾ ഇൻസ്‌പെക്ടർമാരാക്കും. ബാക്കി 206 ഇൻസ്‌പെക്ടർമാരെയാണ് സ്‌പെഷൽ യൂണിറ്റുകളിലേക്ക് മാറ്റുന്നത്. നാൽപ്പതുപേരെ ജില്ലാ നർക്കോട്ടിക് സെല്ലിൽ നിയമിക്കും. ജില്ലാ പൊലീസ് മേധാവി ഓഫീസ്, ജില്ലാ ക്രൈംറെക്കോഡ് ബ്യൂറോകൾ, ജില്ലാ സ്‌പെഷൽ ബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ 20പേരെ വീതവും ഇക്കണോമിക് ഒഫൻസ് വിങിൽ 25, വിജിലൻസിൽ 32 , സ്‌റ്റേറ്റ് ക്രൈംബ്രാഞ്ചിൽ 15 എന്നിങ്ങനെയും നിയമിക്കും. സ്‌റ്റേഷൻ പദവി ഇൻസ്‌പെക്ടർ റാങ്കിലേക്ക് ഉയർത്തിയത് പ്രവർത്തനം കൂടുതൽ മികവുള്ളതാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോർട്ടിലുണ്ട്. അത് അവഗണിച്ചാണ് പുതിയ നടപടി.











0 comments