നീലേശ്വരത്ത് ഷിഗല്ല: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി നഗരസഭയും ആരോഗ്യ വകുപ്പും

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ചാത്തമത്ത് പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ഭക്ഷ്യവിഷബാധയേ തുടർന്ന് ചികിത്സ തേടിയവരിൽ നിന്നും പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ അഞ്ചെണ്ണത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചു. ഇതിൽ നാലു പേർ കുട്ടികളാണ്. കണ്ണൂരിലെ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തെ തുടർന്ന് നഗരസഭയിൽ അടിയന്തിര റാപ്പിഡ് റെസ്പോൺസ് ടീം (ആർ ആർ ടി ) യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി പദ്ധതികൾ ആസൂത്രണം ചെയ്തു.
നീലേശ്വരം നഗരസഭയുടെ 12, 13, 14, 15 വാർഡുകളിലെ മുഴുവൻ കിണറുകളും സൂപ്പർ ക്ളോറിനേഷൻ നടത്തും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചാത്തമത്ത് എ യു പി സ്കൂളിൽ രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ച് ബോധവൽക്കരണം നടത്തും. നാളെ വൈകുന്നേരം 5 മണിക്ക് ചാത്തമത്ത് പ്രദേശത്ത് വിവിധ സന്നദ്ധ സംഘടനകളെയും ക്ലബ്ബുകളെയും രാഷ്ട്രീയ പാർടികളെയും ഉൾപ്പെടുത്തി വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. പ്രദേശത്തുള്ള മുഴുവൻ വീടുകളിലും ജെഎച്ചുമാർ, ജെ പി എച്ച് എൻമാർ, എംഎൽഎസ് പിമാർ, ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സർവ്വൈലൻസ് പ്രവർത്തനങ്ങൾ നടത്തും. രോഗബാധ ഉണ്ടായ മുഴുവൻ ആളുകളുടെയും വീടുകളിൽ, മറ്റാർക്കെങ്കിലും അസുഖം വരുന്നുണ്ടോ എന്ന് വരുന്ന രണ്ടാഴ്ച കാലത്തേക്ക് എല്ലാ ദിവസവും മോണിറ്ററിംഗ് നടത്തും.
നീലേശ്വരം നഗരസഭ അധ്യക്ഷൻ പി പി മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ വി സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഇ ചന്ദ്രമതി, സതീശൻ കെ, വാർഡ് കൗൺസിലർമാരായ ഇ കെ ചന്ദ്രൻ, സുഭാഷ് സി, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സോനു ബി നായർ, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് എം ചന്ദ്രൻ, ജില്ലാ എപ്പിഡമയോളജിസ്റ്റ് ഫ്ലോറി ജോസഫ്, ക്ലീൻ സിറ്റി മാനേജർ കണ്ണൻ, ഫുഡ് സേഫ്റ്റി ഓഫീസർ കെ എ ലിനീഷ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം ജോസ്, എപ്പിഡമിയോളജിസ്റ്റുമാരായ ഡോ. തുഷാര പി, ഹർഷവർദ്ധൻ പി, ഡോ. അനുസ്മിത എം, ഡോ. വിസ്മയ ആർ പി, സുപർണ്ണ എൻ എസ്, ഡോ. ഭാഗ്യലക്ഷ്മി സി കെ, അനുഷ ജി, നഗരസഭയിലേയും, താലൂക്ക് ആശുപത്രിയിലേയും ജെ എച്ച് ഐ മാർ, ജെ പി എച്ച് എൻ മാർ, എം എൽ എസ് പിമാർ, ആശാ പ്രവർത്തകർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ രേഖ കെ ടി നീലേശ്വരം താലൂക്ക് ആശുപത്രി സന്ദർശിച്ചു. കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട 74 പേർക്കും രോഗം പൂർണമായും സുഖപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. സെക്കൻഡറി കേസുകൾ വരാതിരിക്കുന്നതിന് വേണ്ടിയാണ് ഈ മുൻകരുതൽ നടപടികൾ എന്ന് ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിച്ചു.










0 comments