കേരളത്തിൽ 2000 കോടിയുടെ നിക്ഷേപവുമായി എസ്എഫ്ഒ ടെക്നോളജീസ്

തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക് കയറ്റുമതി നടത്തുന്ന കേരളത്തിലെ കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് കേരളത്തിൽ 2000 കോടിയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു. വ്യവസായ മന്ത്രി പി രാജീവ് ഫെയ്സ്ബുക്കിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. ആദ്യഘട്ടത്തിൽ തന്നെ ആയിരത്തോളം തൊഴിൽ പ്രത്യക്ഷമായിത്തന്നെ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസ് റഫാൽ യുദ്ധ വിമാനങ്ങളിലെ റഡാർ സംവിധാനങ്ങൾ നിർമിക്കുന്നതിൽ പങ്കാളിയായിരുന്നു. റഫാലിലെ ആർബിഇ 2 എഇഎസ്എ റഡാർ സംവിധാനങ്ങൾക്കുള്ള അതിനൂതന വയേർഡ് സ്ട്രക്ചറുകൾ തദ്ദേശീയമായി നിർമിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്
2000 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതി SFO ടെക്നോളജീസ് കേരളത്തിൽ പ്രഖ്യാപിച്ച സന്തോഷം പങ്കുവെക്കുകയാണ്. നമ്മൾ ആദ്യമായി സംഘടിപ്പിച്ച ട്രേഡ് എക്സ് കേരള മീറ്റിലാണ് ഇത്രയും വലിയ നിക്ഷേപം ഇലക്ട്രോണിക്സ് ഡിസൈൻ & മാനുഫാക്ചറിങ്ങ്, സോഫ്റ്റുവെയർ ഡെവലപ്മെൻ്റ് രംഗത്ത് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ഗ്യാസ് & ഓയിൽ മേഖലയിലെയും എയ്റോസ്പേസ് & ഡിഫൻസ് മേഖലയിലേയും വ്യവസായങ്ങൾക്ക് സേവനം ലഭ്യമാക്കാൻ മാത്രമായി ആരംഭിക്കുന്ന ഈ യൂണിറ്റ് ആദ്യഘട്ടത്തിൽ തന്നെ ആയിരത്തോളം തൊഴിൽ പ്രത്യക്ഷമായിത്തന്നെ സൃഷ്ടിക്കും.
ഇതുമായി ബന്ധപ്പെട്ട നിക്ഷേപ താൽപര്യ പത്രം നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. എൻ ജഹാംഗീർ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസിന് കൈമാറി. "കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം കമ്പനിയുടെ പുതിയ നിക്ഷേപം കേരളത്തിൽ തന്നെ നടത്തുന്നതിന് കാരണമായി" എന്ന ജഹാംഗീറിൻ്റെ വാക്കുകൾ മാറിയ കേരളത്തിനും ഒപ്പം ഈ സർക്കാരിനുമുള്ള അംഗീകാരമാണ്.











0 comments