print edition ഉയരെ ശുഭ്രപതാക; കേരള ചെങ്കോട്ടതന്നെ

കേരള യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർ പേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട ഗവ. കോളേജ് കാര്യവട്ടത്തെ ദേവിക എസ് ബാബുവിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഷാളണിയിക്കുന്നു
തിരുവനന്തപുരം: വർഗീയ അജൻഡയ്‌ക്കും നുണപ്രചാരണങ്ങൾക്കുമുള്ള മറുപടിയായി കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐയുടെ ഉജ്വല വിജയം. സർവകലാശാലയെ ഗവർണറെ ഉപയോഗിച്ച് കാവിവൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമത്തിനും സർവകലാശാല വിരുദ്ധ നടപടികൾ സ്വീകരിച്ച താൽക്കാലിക വൈസ്‌ചാൻസലർക്കുമെതിരെ നിരവധി സമരമുഖങ്ങളാണ് എസ്‌എഫ്‌ഐ തുറന്നത്.
മതനിരപേക്ഷതയെയും സർവകലാശാലയെയും സംരക്ഷിക്കാനുള്ള ഇൗ പോരാട്ടങ്ങൾക്കുപിന്നിൽ വിദ്യാർഥികൾ ഒറ്റക്കെട്ടായി അണിനിരന്നു. സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ ശക്തമായ സ്വാധീനം ഒരിക്കൽക്കൂടി തെളിയിക്കുന്നതായി എസ്‌എഫ്‌ഐയുടെ തിളക്കമാർന്ന വിജയം. ഏഴു ജനറൽ സീറ്റുകളിൽ ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒന്നിൽ മാത്രമാണ് കെഎസ്‌യുവിന് വിജയിക്കാനായത്.
എസ് ആദിത്യ കൃഷ്ണൻ, ശരത് എസ് നായർ, എസ് ആവണി, ആരോമൽ രഞ്ജിത്ത് എന്നിവരാണ് അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്ക് വിജയിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥികൾ. എക്‌സിക്യൂട്ടീവിലേക്ക് മാനവ്, ജെ ഗൗതമി, എ അക്ഷയ് ശിവ, അക്ഷയ വിനീഷ്, എസ് ആദിത്ത്, കെ അനുപ്രിയ, മോഹിത്ത് മനോജ്, സി ആർ ആർച്ച, അശ്വതി പ്രേംകുമാർ, എ ആകാശ്, ജിദ, എ ഡി ദിവ്യ എന്നിവരാണ് വിജയിച്ചത്. സ്റ്റുഡന്റ്‌സ് കൗൺസിലിൽ പത്തിൽ പത്ത് സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു.
വിജയികളെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഐ എം ജില്ലാ ആക്‌ടിങ് സെക്രട്ടറി എ എ റഹിം, സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ജോയി, കടകംപള്ളി സുരേന്ദ്രൻ, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ് കെ ആദർശ്, സാന്ദ്ര രവീന്ദ്രൻ, ആര്യ പ്രസാദ്, ജില്ലാ പ്രസിഡന്റ് വിജയി വിമൽ, സെക്രട്ടറി എം എ നന്ദൻ തുടങ്ങിയവരും എത്തി.










0 comments