print edition മന്ത്രി റോജി ആർഎസ്‌എസിന് ദാസ്യവേല ചെയ്യുന്നു: പി എസ് സഞ്ജീവ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർവൽക്കരണത്തിൽ ഇടപെടാതെ വകുപ്പ് മന്ത്രി റോജി എം ജോൺ ആർഎസ്‌എസിന് ദാസ്യവേലചെയ്യുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.
വിഷയങ്ങളിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറാകുന്നില്ല. വിസിമാരോട് വിശദീകരണം ചോദിക്കാനും മാപ്പ് പറയാൻ ആവശ്യപ്പെടാനും പ്രോ ചാൻസലറുടെ അധികാരം മന്ത്രി ഉപയോഗിക്കണമെന്ന് സഞ്ജീവ് ആവശ്യപ്പെട്ടു. കേരള സർവകലാശാല ക്യാന്പസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്‌എസിനുവേണ്ടി അടിമപ്പണി എടുക്കുന്ന സംഘിയായി മോഹനൻ കുന്നുമ്മൽ മാറി. വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകണം. പാറ്റ പരാമർശം നടത്തിയ വിസിയുടെ മുഖമടച്ചുള്ള പ്രതികരണമാണ് വിദ്യാർഥികൾ നൽകിയത്. സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, ഗവർണർ, വിസി തുടങ്ങിവരെല്ലാം എസ്‌എഫ്‌ഐക്കെതിരെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
സ്വന്തം മണ്ഡലത്തിലുള്ള സംസ്‌കൃതം സർവകലാശാലയിൽ നടന്ന സമരത്തെ വളച്ചൊടിച്ച് മന്ത്രി എസ്‌എഫ്‌ഐയെ ആക്രമിച്ചു. കേടായ ലൈറ്റുകൾ മരിച്ചുപോയെന്ന് ചൂണ്ടിക്കാട്ടി തിയറ്റർ വിദ്യാർഥികൾ പ്രതീകാത്മക അവതരണം നടത്തിയതിനെ അപരിഷ്‌കൃത സമരമെന്നാണ് അധിക്ഷേപിച്ചത്. വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് മന്ത്രി. പ്രതിഷേധദിവസം ഇല്ലാത്ത പരാതിയാണ് മൂന്ന് ദിവസത്തിനുശേഷം വിസി സിസ തോമസ് നൽകിയത്.
എസ്‌എഫ്‌ഐ പ്രവർത്തകർ മർദിച്ചെന്ന കള്ളപ്പരാതിയുടെ പേരിലാണ് നാല് വിദ്യാർഥികൾ അറസ്‌റ്റിലായത്. കലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥി സമരത്തിന്റെ പേരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും പങ്കെടുത്തു.










0 comments