കേരള വി സിക്കെതിരെ അലയടിച്ച് വിദ്യാർഥിരോഷം; എസ്എഫ്ഐ നേതാക്കൾ അറസ്റ്റിൽ

കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽനിന്ന് | ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ താൽകാലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിദ്യാർഥി വിരുദ്ധ നടപടികൾക്കെതിരെതിരെ തലസ്ഥാനനഗരിയിൽ വിദ്യാർഥിരോഷം അണപൊട്ടി. സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് കവാടത്തിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കും പ്രവർത്തകർ മാർച്ച് നടത്തി. നിരവധി എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തു.
സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വി സിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം. കലോത്സവം നടത്താൻ അനുമതി നൽകണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും മോഹനൻ കുന്നുമ്മൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. സർവകലാശാലയിൽ ആർട്സും സ്പോർട്സും അനുവദിക്കില്ല എന്ന വി സിയുടെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.
ബുധനാഴ്ച മുതൽ സർവകലാശാല ആസ്ഥാനത്ത് രാപ്പകൽ സമരം ആരംഭിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി എസ് സഞ്ജീവ് എന്നിവരുടെ നേതൃത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.










0 comments