രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി ; പ്രതിഷേധം കടുപ്പിച്ച് എസ്‌എഫ്‌ഐ

രാജ്ഭവന് മുന്നിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ ജില്ലാ കമ്മിറ്റി അംഗം എസ് ദേവികയെ വനിതാ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു
തിരുവനന്തപുരം
കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നിയമവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്‌എഫ്‌ഐ. വ്യാഴാഴ്‌ച നടന്ന രാജ്‌ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി. പ്രകടനമായെത്തിയ നൂറുകണക്കിന് പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബാരിക്കേഡ് മറികടന്ന് എത്തിയ പ്രവർത്തകരെ റോഡിനു കുറുകെ പൊലീസ് വാൻ നിർത്തിയിട്ടാണ് നിയന്ത്രിച്ചത്. പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.
മാർച്ച് കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ് കെ ആദർശ് ഉദ്‌ഘാടനം ചെയ്‌തു. രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന നിലപാടിലാണ് വിദ്യാർഥികൾ. വിഷയത്തിൽ എഐഎസ്എഫിന്റെ നേതൃത്വത്തിലും സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചു. മറ്റു വിഷയങ്ങൾ ഉന്നയിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടറിയറ്റ് മാർച്ചും സംഘർഷത്തിൽ കലാശിച്ചു.










0 comments