print edition ‘വിസിക്ക് ശവമഞ്ചം’ വാർത്ത അടിസ്ഥാനരഹിതം; നാടകത്തിന്റെ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിച്ചു

സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നടത്തിവരുന്ന സമരം
കാലടി: കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്ക് ശവമഞ്ചമൊരുക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ്. 18 ആവശ്യങ്ങള്‍ ഉന്നയിച്ച് കാലടി സര്‍വകലാശാലയില്‍ 25 ദിവസമായി എസ്എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തെ തിരിഞ്ഞുനോക്കാത്ത മാധ്യമങ്ങളാണ് പ്രതിഷേധത്തെ തെറ്റായ രീതിയില്‍ ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയത്.
സർവകലാശാലയിലെ തിയറ്ററില്‍ പ്രവര്‍ത്തനരഹിതമായ സ്പോട്ട് ലൈറ്റുകള്‍ ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്‍ഥികള്‍ നാടകം അവതരിപ്പിച്ചിരുന്നു. ലൈറ്റുകള്‍ മരിച്ചതായി പ്രതീകാത്മകമായി പ്രഖ്യാപിച്ചായിരുന്നു നാടകം. സംഘപരിവാര്‍ ആഭിമുഖ്യമുള്ള സര്‍വകലാശാലാ ജീവനക്കാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. വസ്തുത ബോധ്യപ്പെടുത്തിയിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ ചില മാധ്യമങ്ങള്‍ തയ്യാറായില്ലെന്നും ആശിഷ് വ്യക്തമാക്കി.
എസ്എഫ്ഐ സമരം 25 ദിനം പിന്നിട്ടു
പതിനെട്ട് ആവശ്യങ്ങൾ ഉന്നയിച്ച് കാലടി സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിവരുന്ന അനിശ്ചിതകാലസമരം 25 ദിവസം പിന്നിട്ടു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി സമരവേദിയിലെത്തി അഭിവാദ്യം ചെയ്‌തു. വ്യാഴാഴ്‌ച സിൻഡിക്കറ്റ് യോഗത്തിൽ പങ്കെടുക്കാൻ വൈസ് ചാൻസലർ എത്തിയെങ്കിലും വിദ്യാർഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കാൻ തയ്യാറായില്ല. തുടർന്ന് വിസിയെ വിദ്യാർഥികൾ തടയുകയായിരുന്നു.
വിഷയത്തിൽ ചർച്ച ചെയ്‌ത് പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി. സംസ്കൃത സർവകലാശാലയിലെ ഗസ്റ്റ് അധ്യാപക നിയമനം പൂർത്തിയാക്കുക, പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, വിസിയുടെ സേവനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാലസമരം.










0 comments