സന്ധിയില്ലാത്ത സമരം തുടരും; ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കും: എസ്എഫ്ഐ

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് എസ്എഫ്‌ഐ ഏറ്റെടുത്തിരിക്കുന്നതെന്നും ആര്‍എസ്എസിനെതിരായി സന്ധിയില്ലാത്ത സമരം തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. അതി ശക്തമായ സമരം എസ്എഫ്ഐ മുന്നോട്ട് കൊണ്ടുപോകും. നാളെ ദേശീയ പണിമുടക്കിന് എസ്എഫ്ഐ ഐക്യദാർഢ്യ പ്രകടനം നടത്തും. മറ്റന്നാൾ കേരള സർവകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്എഫ്ഐ സമരം സംഘടിപ്പിക്കുമെന്ന് ശിവപ്രസാദ് പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ തമസ്‌കരിച്ച സംഘപരിവാറിന് രാഷ്ട്രീയ പിന്‍ബലമുണ്ടാക്കാന്‍ വേണ്ടിയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുറംവാതിലിലൂടെ നിയമനം നടത്തി സംഘികളായ വൈസ് ചാൻസലർമാരെ ഗവർണർ കൊണ്ടുവന്നത്. സ്വാതന്ത്ര്യസമരം മുതൽ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരിടമില്ലാത്ത ആര്‍എസ്എസ് വര്‍ത്തമാനകാലത്ത് രാജ്യത്തിന്റെ എല്ലാ നന്മകളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിന്റെ അഭിമാനമായ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയെന്നത് ആര്‍എസ്എസിന്റെ ഉദ്ദേശമാണ്. സര്‍വകലാശാലയില്‍ ഇങ്ങനെ ഇരുന്നു പോകാമെന്നാണ് വി സിയും ഗവര്‍ണറും കരുതേണ്ട. ഇത് കേരളമാണെന്ന് ഓര്‍ത്തോളണം. ഉന്നത വിദ്യാഭ്യാസത്തെ തകര്‍ത്ത് കേരളത്തില്‍ തെക്ക് വടക്ക് നടക്കാമെന്ന് ഒരു ഗവര്‍ണറും വിചാരിക്കേണ്ട. ചോര കൊടുത്തും ജീവൻകൊടുത്തും ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ എസ്എഫ്ഐയ്ക്ക് അറിയാം.
ഗവർണറുടെ നയമാണ് പ്രശ്നം. ഉന്നത വിദ്യാഭ്യാസ മേഖലയെ എങ്ങനെയാണോ ആരിഫ് മുഹമ്മദ് ഖാന്‍ കൈപ്പിടിയിലാക്കാനും സംഘപരിവാര്‍വത്കരിക്കാനും ശ്രമിച്ചത് അപ്പോഴാണ് എസ്എഫ്‌ഐ സമരവുമായി രംഗത്തെത്തിയത്. കേരളം മതനിരപേക്ഷതയുടെ കോട്ടയാണ്. ഗവർണർ ഇല്ലാത്ത അധികാരം കാട്ടുകയാണെന്നും ശിവപ്രസാദ് പറഞ്ഞു.










0 comments