സമരോത്സുകതയുടെ കൊടിപാറിച്ച് മഹാറാലി ; എസ്‌എഫ്‌ഐ സമ്മേളനത്തിന് സമാപനം

എം ജഷീന
Published on Jul 01, 2025, 03:07 AM | 1 min read
കോഴിക്കോട്
ഇന്ത്യയുടെ ഭാവിനായകരാണ് തങ്ങളെന്ന് വിളംബരംചെയ്‌ത് സമരോത്സുകതയുടെ കൊടിപാറിച്ച വിദ്യാർഥികളുടെ മഹാറാലിയോടെ എസ്‌എഫ്‌ഐ 18-ാം അഖിലേന്ത്യ സമ്മേളനത്തിന് സമാപനം. പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും നക്ഷത്ര പതാകയേന്തി പതിനായിരങ്ങൾ പങ്കെടുത്ത റാലിയിൽ കോഴിക്കോട് നഗരം ശുഭ്രസാഗരമായി.
വിഭാഗീയതയും വിദ്വേഷവും ക്യാമ്പസുകളിൽ അനുവദിക്കില്ലെന്ന് ശുഭ്രപതാക കൈയിലേന്തിയ ആയിരങ്ങൾ ഒരേസ്വരത്തിൽ പ്രഖ്യാപിച്ചു.
കാൽ ലക്ഷം പേർ അണിനിരന്ന റാലിക്കുശേഷം ബീച്ച് ഫ്രീഡം സ്‌ക്വയറിൽ (കെ വി സുധീഷ് നഗർ) നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു.
പിന്നിട്ട പോരാട്ടവഴികളിലെ സ്‌മരണകളുടെ കരുത്തിൽ പുതിയ കാലത്തെ വിദ്യാഭ്യാസ അവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനും മുന്നണിപ്പോരാളിയാവാനുള്ള ആഹ്വാനത്തോടെയാണ് നാലുനാൾ നീണ്ട സമ്മേളനം കൊടിയിറങ്ങിയത്. മലബാർ ക്രിസ്‌ത്യൻ കോളേജ് ഗ്രൗണ്ടിൽനിന്നാരംഭിച്ച റാലി നഗരം ചുറ്റി ബീച്ച് ഗ്രൗണ്ടിൽ അവസാനിച്ചു.
പൊതുസമ്മേളനത്തിൽ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി അധ്യക്ഷനായി. ജോ. സെക്രട്ടറിമാരായ ഐഷി ഘോഷ്, സത്യേഷ ലെയുവ, മുൻ അഖിലേന്ത്യാ പ്രസിഡന്റുമാരായ ആർ അരുൺകുമാർ, വി പി സാനു, മുൻ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് നന്ദിയും പറഞ്ഞു.










0 comments