ഞെട്ടിക്കുന്ന ക്രൂരത; പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റ്? പൊന്നാനി സ്വദേശിനിയും പിടിയിൽ

അലീന
പൊന്നാനി/കൊച്ചി: മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും ലൈംഗികചൂഷണവും നടത്തിയ കേസിൽ ഒരു യുവതികൂടി കസ്റ്റഡിയിൽ. പൊന്നാനി സ്വദേശി മഞ്ജിമയാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി.
കേസിൽ നേരത്തെ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി അലീന (29), ആലുവ സ്വദേശി സിന്ധു (50) എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുംബൈയിൽനിന്ന് പിടിയിലായ സിന്ധുവിനെ ചൊവ്വാഴ്ച മരട് പൊലീസ് സ്റ്റേഷനിലെത്തിക്കും.
മോഡലിങ് ജോലി വാഗ്‌ദാനംചെയ്‌ത് യുവതികളെ ദുബായിൽ എത്തിച്ച് അനാശാസ്യത്തിന് ഉപയോഗിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് അലീനയും സിന്ധുവും. ഇരകളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മരടിൽ താമസിക്കുന്ന അലീനയെ അവിടെനിന്നും സിന്ധുവിനെ മുംബൈയിൽനിന്നും പിടികൂടിയത്.
രാജ്യാന്തര സെക്സ് റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. മോഹനവാഗ്‌ദാനങ്ങൾ നൽകി കെണിയിൽവീഴ്‌ത്തിയാണ് ഇവർ യുവതികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ദുബായിലെത്തിക്കുന്ന യുവതികളെ രഹസ്യകേന്ദ്രങ്ങളിൽ തടങ്കലിലാക്കും. തുടർന്ന് മയക്കുമരുന്ന് ബലമായി നൽകി അബോധാവസ്ഥയിലാക്കി കാഴ്‌ചവയ്ക്കുന്നതായിരുന്നു രീതി. ജോലി തരപ്പെടുത്തി നൽകാമെന്നുപറഞ്ഞ് പണം കൈപ്പറ്റിയതായും പറയുന്നു. പല പെൺകുട്ടികളും ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ട്.
അലീന മുമ്പും ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിൽ അലീന പ്രതിയാണ്. ഇവർക്ക് ക്വട്ടേഷൻ–ഗുണ്ടാ സംഘങ്ങളുമായും ബന്ധമുണ്ട്. പിന്നിൽ വൻസംഘമുണ്ടെന്നും വിശദമായ അന്വേഷണത്തിലേക്ക് കടന്നതായും എസിപി കെ ജി സുരേഷ് പറഞ്ഞു.










0 comments