print edition ചട്ടം ലംഘിച്ച് പൊലീസ് മേധാവി സഭയിൽ

ഗവർണർ ആർ വി ആർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും നിയമസഭയ്ക്കുള്ളിൽ പ്രവേശിച്ചപ്പോൾ (വൃത്തത്തിനുള്ളിൽ)
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗുരുതര ചട്ടലംഘനം. പ്രോട്ടോക്കോൾ ലംഘിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും നിയമസഭയ്ക്കുള്ളിൽ പ്രവേശിച്ചു. കേന്ദ്ര പ്രോട്ടോക്കോൾ പ്രകാരം രാഷ്ട്രപതിയോ ഗവർണറോ നിയമസഭയിൽ എത്തുമ്പോൾ അവർക്കൊപ്പം മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പാർലമെന്ററികാര്യ മന്ത്രി, സ്‌പീക്കർ, ലോക്ഭവൻ സെക്രട്ടറി, നിയമസഭയുടെ സുരക്ഷാവിഭാഗം തലവനായ ചീഫ് മാർഷൽ, ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥനായ എഡിഎസ് എന്നിവർ മാത്രമേ അനുഗമിക്കാൻ പാടുള്ളൂ.
സഭ നടക്കുമ്പോഴും മറ്റ് സന്ദർഭങ്ങളിലും പൊലീസ് മേധാവിക്ക് പ്രവേശനമില്ല. അസാധാരണ സാഹചര്യത്തിൽപോലും സ്പീക്കറുടെ അനുമതിയില്ലാതെ പൊലീസ് മേധാവി കടന്നുവരരുത്. റവാഡ ചന്ദ്രശേഖർ സഭാകവാടം മുതൽ സ്‌പീക്കറുടെ ചേംബറിന് സമീപം വരെ ഗവർണറെ അനുഗമിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ പുറത്തേക്കുപോയി. നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ പൊലീസ് മേധാവിക്ക് അനുമതിയില്ലെന്നും ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അറിയാതെ സംഭവിച്ചതാകാമെന്ന് കരുതുന്നുവെന്നും ഇക്കാര്യം സ്‌പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയതായും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഖേദം പ്രകടിപ്പിച്ച് പൊലീസ് മേധാവി
ചട്ടം ലംഘിച്ച് സഭയിൽ കയറിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെക്കണ്ട് ഖേദമറിയിച്ചു. ഗവർണറെ സഭാകവാടത്തിൽ സ്വീകരിക്കാൻ ഡിജിപിയുമുണ്ടായിരുന്നു. ഗവർണർക്കൊപ്പം അബദ്ധത്തിൽ നിയമസഭാ ഹാളിൽ കയറുകയായിരുന്നെന്ന് സ്പീക്കറെ ഡിജിപി അറിയിച്ചു.








0 comments