ധ്യാനകേന്ദ്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തിയ മുഖ്യപ്രതിക്ക് ജീവപര്യന്തം

കൊട്ടാരക്കര
ധ്യാനകേന്ദ്രത്തിൽ മാനസികാസ്വാസ്ഥ്യമുള്ള അന്തേവാസിയെ കൊലപ്പെടുത്തിയശേഷം ബന്ധുക്കൾ അറിയാതെ സംസ്‌കരിച്ചെന്ന കേസിൽ പ്രധാന പ്രതിക്ക് ജീവപര്യന്തം. എറണാകുളം പാലാരിവട്ടം മാമംഗലം പാഞ്ചജന്യത്തിൽ വേണുഗോപാൽ (44) കൊല്ലപ്പെട്ട കേസിൽ കോട്ടയം കിടങ്ങൂർ മരിയൻ ദിവ്യകാരുണ്യ ആശ്രമം നടത്തിയിരുന്ന കിടങ്ങൂർ കുമ്മണ്ണൂർ തേക്കുംകാട്ടിൽ തോമസി (58)നാണ് ജീവപര്യന്തവും 1,51,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. രണ്ടാംപ്രതിയും ഭാര്യയുമായ ഗീതാതോമസി (54)ന് മൂന്നുവർഷം തടവും 50,000 രൂപ പിഴയും കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ടി ആർ റീനാദാസ് വിധിച്ചു.
2008 ആഗസ്‌ത് 15നാണ് വേണുഗോപാൽ കൊല്ലപ്പെട്ടത്. വേണുഗോപാലിനെ ധ്യാനകേന്ദ്രത്തിൽ തോമസ് ക്രൂരമായി മർദിച്ചു. തുടർന്ന് അമിതഅളവിൽ ഉറക്കഗുളിക നൽകിയശേഷം ഉപേക്ഷിക്കാനായി കാറിൽ കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
ബന്ധുക്കളെയോ പൊലീസിനേയോ അറിയിക്കാതെ മൃതദേഹം തൈക്കാട് മിനി ശ്മശാനത്തിൽ സംസ്‌കരിച്ചു. വേണുഗോപാലിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കേസിലെ മൂന്നാംപ്രതിയും നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലറുമായിരുന്ന സുരേഷ് കുമാറിനെ കോടതി വിട്ടയച്ചു. ദൃക്‌സാക്ഷികൾ എല്ലാവരും കൂറുമാറിയ കേസിൽ കൈയെഴുത്ത് വിദഗ്ധപരിശോധനാ റിപ്പോർട്ട്, ഡോക്ടർമാരുടെ നിഗമനം, തൈക്കാട് ശ്മശാനത്തിലെ ജീവനക്കാരുടെ മൊഴി, സാഹചര്യത്തെളിവുകൾ എന്നിവ പരിഗണിച്ചാണ് വിധി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി എസ് സോനു ഹാജരായി.










0 comments