ലക്ഷ്യം നേതാവിന് കസേര ഉറപ്പിക്കൽ
print edition പൊലീസ് അസോ. ഭരണഘടന ഭേദഗതിക്ക് അണിയറ നീക്കം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷന്റെ (കെപിഎ) ഭരണഘടന ഭേദഗതി ചെയ്യാൻ തിരക്കിട്ട നീക്കം. ഗ്രേഡ് എസ്‌ഐ, ഗ്രേഡ് എഎസ്‌ഐ എന്നിവരെ കെപിഒയുടെ ഭാഗമാക്കാനാണ് നീക്കം. നിലവിൽ ഓഫീസേഴ്‌സ് അസോസിയേഷനിലാണ് ഇൗ വിഭാഗം. കോൺഗ്രസ് അനുകൂലിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനു വേണ്ടിയാണ് ഇൗ നീക്കമെന്നറിയുന്നു.
ഗ്രേഡ് എസ്‌ഐ ആകേണ്ട കാലാവധി കഴിഞ്ഞിട്ടും ഇൗ ഉദ്യോഗസ്ഥന് ഇതുവരെ ഗ്രേഡ് അനുവദിച്ചിട്ടില്ല. അസോസിയേഷൻ തെരഞ്ഞെടുപ്പ് കാലാവധി രണ്ടുവർഷം എന്നത് ഒരു വർഷമാക്കാനും നീക്കമുണ്ട്. ഇതും ഭേദഗതിയിൽ ഉൾപ്പെടുത്തിയേക്കും. സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ ഇൗ നീക്കത്തിനെതിരാണ്. അതിനാൽ ആഭ്യന്തര മന്ത്രിയുടെ ഓഫീസിനെ കൊണ്ട് സമ്മർദം ചെലുത്തിക്കുകയാണ് ഒരു വിഭാഗം.
2014ലാണ് ഗ്രേഡ് എസ്‌ഐ, എഎസ്‌ഐമാരെ കെപിഎയിൽനിന്ന് മാറ്റി ഓഫീസേഴ്‌സ് അസോസിയേഷന്റെ ഭാഗമാക്കിയത്. ഒരു വർഷമായിരുന്ന അസോസിയേഷൻ ഭാരവാഹികളുടെ കാലാവധി രണ്ടു വർഷമാക്കിയത് 2015ലാണ്. രണ്ടും യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇതാണ് ഇപ്പോൾ തിരുത്തിക്കാൻ ശ്രമിക്കുന്നത്. അന്ന് രണ്ട് ഭേദഗതിയും കൊണ്ടുവന്നവർ തന്നെ ഇപ്പോൾ അവ മാറ്റാൻ നടക്കുന്നത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചിലർക്ക് വേഗത്തിൽ സംഘടനയെ കൈപ്പിടിയിലാക്കാനാണ് ഇൗ നീക്കം.
നിലവിലെ ഭാരവാഹികൾക്ക് 2027 വരെ കാലാവധിയുണ്ട്. പൊലീസിലെ മിനിസ്റ്റീരിയൽ ഓഫീസർമാരുടെ സ്ഥലംമാറ്റവും വിവാദമായിട്ടുണ്ട്. പലരേയും രാഷ്‌ട്രീയപ്രേരിതമായി വിദൂരസ്ഥലങ്ങളിലേക്ക് മാറ്റുന്നു. ബിജെപി അനുകൂലികളായ ചിലരെ പ്രധാന സ്ഥാനത്ത് ഇരുത്താനും നീക്കമുണ്ട്. തിരുവനന്തപുരം കമീഷണർ ഓഫീസിൽ രണ്ട് ബിജെപി അനുകൂലികളെ പ്രധാന വിഭാഗത്തിൽ ഇരുത്താനുള്ള നീക്കം കമീഷണർ കഴിഞ്ഞ ദിവസം തടഞ്ഞതായാണ് വിവരം. കോൺഗ്രസ് അനുകൂല പൊലീസ് സംഘടന മിനിസ്റ്റീരിയൽ സ്റ്റാഫിന്റെ നിയമനത്തിൽ ഇടപെടുന്നതായും ആരോപണമുണ്ട്.










0 comments