സദാചാര ഗുണ്ടായിസം എസ്ഡിപിഐയുടെ ഭീകരമുഖം തുറന്ന് കാട്ടുന്നത്: കെ കെ രാഗേഷ്

തിരുവനന്തപുരം: ആൾക്കൂട്ട വിചാരണയെ തുടർന്ന് കണ്ണൂർ പറമ്പായിൽ റസീന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ കെ രാഗേഷ്. എസ്ഡിപിഐ ക്രിമിനലുകളാണ് കേസിൽ അറസ്റ്റിലായത്. എസ്ഡിപിഐ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുകയാണ്. ആൺ സുഹൃത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെന്നത് വ്യാജ പ്രചാരണമാണ്. സ്ത്രീകൾക്കെതിരെ ഫത്വ ഇറക്കുന്നവരാണ് എസ്ഡിപിഐ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താലിബാൻ പതിപ്പാണ് എസ്ഡിപിഐ. താലിബാൻ രീതിയാണ് എസ്ഡിപിഐയുടേത്. അഫ്ഗാനിസ്ഥാനല്ല കേരളം എന്ന് എസ്ഡിപിഐ മനസ്സിലാക്കണം. താലിബാനിസത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഡിപിഐ ഇപ്പോൾ കോൺഗ്രസിന്റെ സഖ്യകക്ഷിയാണ്. കോൺഗ്രസ് ലീഗ് പിന്തുണ എസ്ഡിപിഐക്ക് വളമാകുകയാണ്. കായലോട് സംഭവത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് നിലപാട് പറയണമെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.
ജൂൺ 15 ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ സുഹൃത്തിനോട് സംസാരിച്ചുനിന്നിരുന്ന റസീനയെ എസ്ഡിപിഐ പ്രവർത്തകരായ പറമ്പായി സ്വദേശികളായ എം.സി മൻസിലിൽ വി.സി മുബഷീർ, കണിയാന്റെ വളപ്പിൽ കെ.എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി.കെ റഫ്നാസ് ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.
അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവെച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. യുവാവിന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്റ്റിലായ പ്രതികളിൽനിന്ന് പൊലീസ് കണ്ടെത്തി.









0 comments