വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിനൊപ്പം അസോസിയേറ്റായി പ്രവർത്തിക്കുന്നു: എംഎ ബേബി

തിരുവനന്തപുരം: മതരാഷ്ട്രവാദം ഉന്നയിക്കുന്ന വെൽഫെയർപാർട്ടിയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിനൊപ്പം അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുവെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഘടകകക്ഷിയെ പോലെയാണ് യുഡിഎഫിനൊപ്പം ഇവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സിപിഐഎം കേരളത്തിൽ എസ്ഡിപിഐയുമായി ഒരു തരത്തിലുമുള്ള തെരഞ്ഞെടുപ്പ് ധാരണയും ചർച്ചയും സഹായിക്കണമെന്നുമുള്ള അഭ്യർഥനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
എസ്ഡിപിഐ ഒരു മണ്ഡലത്തിൽ നിർത്തിയ സ്ഥാനാർഥിയെ പിൻവലിച്ച് സഹായിക്കണം എന്ന് എസ്ഡിപിഐയോട് പറഞ്ഞത് യുഡിഎഫാണ്. നിലവിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി ഒരു ചർച്ച നടത്തി അവരുടെ സഹായം ആവശ്യപ്പെട്ടത് യുഡിഎഫാണ്. അത് കാസർകോട് ജില്ലയിലാണ്. ചില മണ്ഡലങ്ങളിൽ, അവർ പറയുന്നതനുസരിച്ച് ഒരു മണ്ഡലത്തിൽ ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സ്ഥാനാർഥി ജയിക്കില്ലെന്ന് ഉറപ്പുവരുത്താൻ അവിടെ ഏറ്റവും അധികം ജയസാധ്യതയുള്ള ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ അവര് തീരുമാനിച്ചു. അത് സിപിഐ എം പറഞ്ഞിട്ടല്ല. അങ്ങനെ സ്വതന്ത്രമായി പ്രഖ്യാപിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്.
വെൽഫെയർപാർട്ടിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യത്തിലെന്നത് പോലെ പ്രവർത്തിക്കുന്ന യുഡിഎഫിന് എന്തിനാണ് എസ്ഡിപിഐ സ്വതന്ത്രമായി ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നതെന്നും ബേബി ചോദിച്ചു
1977 ൽ ജനസംഘം കൂടെ നിന്നത് മൂർത്തമായ രാഷ്ട്രീയ സാഹചര്യത്തിലാണെന്നും പത്രങ്ങളുടെ അടക്കം വായ മൂടിക്കെട്ടിയപ്പോൾ ആ ചങ്ങലക്കെട്ടുകളെ തകർക്കാൻ തങ്ങൾ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനൊപ്പം മറ്റുള്ളവരും വന്നപ്പോള്‍ മാറിനിൽക്കാൻ പറയേണ്ട കാര്യമില്ല അത് രാഷ്ട്രീയ മൗഢ്യമാണെന്നും എം എ ബേബി പറഞ്ഞു. എല്ലാ വർഗീയതയ്ക്കും കമ്മ്യൂണിസ്റ്റുകാർ എതിരാണെന്നും എം എ ബേബി പറഞ്ഞു.
പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് തൃശൂരിൽ കണ്ടതെന്നും ഇക്കാര്യത്തിൽ കോൺഗ്രസും ബി ജെ പി യും ഒരേ തൂവൽ പക്ഷികളാണെന്നും ബിജെപി കിറ്റ് വിതരണം ചെയ്ത വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.










0 comments