print edition കെഎസ്‌ആർടിസി എൻജിനിയറിങ് കോളേജിൽ പിൻവാതിൽ നിയമനം

ശ്രീചിത്ര തിരുനാൾ എൻജിനിയറിങ് കോളേജ്

സ്വന്തം ലേഖകൻ
Published on Jun 19, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ഉടമസ്ഥതയിലുള്ള പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഭരണത്തിന്റെ മറവിൽ ഇഷ്‌ടക്കാർക്കുള്ള അനധികൃത നിയമനം. ബുധൻ, വ്യാഴം ദിവസങ്ങളിലായി അഭിമുഖം നടത്തിയാണ് ഭരണപക്ഷ അനുകൂലികളുടെ നിയമനത്തിന് വഴിയൊരുക്കിയത്.
ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത് ഭരണാനുകൂല സംഘടനയായ എസ്‌സിടിസിഇ എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയാണ്. സാധാരണഗതിയിൽ ഓഫീസ് ജീവനക്കാർ വഹിക്കേണ്ട ചുമതലയാണ് താൽപ്പര്യമുള്ളവരെ തിരുകിക്കയറ്റാൻ എംപ്ലോയീസ് യൂണിയൻ നേതാവുതന്നെ നിർവഹിച്ചത്. അഭിമുഖത്തിന് പ്രിൻസിപ്പലിനുപുറമെ വകുപ്പുമന്ത്രിയുടെ രണ്ട് നോമിനിമാർ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ അഭിമുഖ പാനലിൽ ഉണ്ടായിരുന്നതിൽ ഒരാൾ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റും രണ്ടാമത്തെയാൾ സിഎംപി നേതാവും.
മെക്കാനിക്കൽ വിഭാഗത്തിൽ 8, ഇലക്‌ട്രോണിക്‌സ്–3, കംപ്യൂട്ടർ സയൻസ്– 10 വീതം അസിസ്റ്റന്റ് പ്രൊഫസർമാരുടെ താൽക്കാലിക ഒഴിവിലേക്കാണ് രണ്ടുദിവസങ്ങളിലായി അഭിമുഖം നടന്നത്. ലാബ് അറ്റൻഡർ, ട്രേഡ്‌സ്‌മാൻ, ഓഫീസ് അറ്റൻഡർ തസ്‌തികകളിലെ ഏതാനും ഒഴിവുകളിലേക്കും അഭിമുഖം നടന്നു. മൂന്നുവർഷമാണ് കരാർനിയമനം.
മെയ് 31ന് കാലാവധി അവസാനിച്ച ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലെ ഒഴിവുകളിൽ 23 പേരാണ് അഭിമുഖത്തിന് എത്തിയത്. ഇവർക്ക് എഴുത്തുപരീക്ഷ നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരുന്നു അഭിമുഖം. മെക്കാനിക്കൽ വിഭാഗത്തിൽ അഭിമുഖത്തിന് 25 പേരുണ്ടായിരുന്നെങ്കിലും എഴുത്തുപരീക്ഷ നടത്താതെ എല്ലാവരെയും പരിഗണിച്ചു. അസോസിയേഷൻ സെക്രട്ടറി മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. നിയമനത്തിന് സ്വജനപക്ഷപാതത്തിനൊപ്പം സാമ്പത്തികതാൽപ്പര്യങ്ങളുമുണ്ടെന്ന് ആക്ഷേപമുണ്ട്. 22ന് നടക്കുന്ന കോളേജ് ഗവേണിങ് ബോഡി യോഗത്തിൽ നിയമനത്തിനുള്ളവരുടെ പട്ടിക അംഗീകരിക്കും. ഗതാഗതമന്ത്രിയാണ് ഗവേണിങ് ബോഡി ചെയർമാൻ.











0 comments