ആശങ്കയിൽ നാട്
കരുവാരക്കുണ്ടിൽ വീണ്ടും കടുവ

കരുവാരക്കുണ്ട്
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് മേഖലയിൽ വീണ്ടും കടുവ ഇറങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ. വെള്ളി പുലർച്ചെ അഞ്ചോടെ കേരള എസ്റ്റേറ്റ് സി ഡിവിഷനിലെ കുനിയൻമാടിൽ ടാപ്പിങ് തൊഴിലാളികളാണ് കടുവയെ കണ്ടത്. കടുവയുടെ മുന്നിൽപ്പെട്ട തൊഴിലാളികൾ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർച്ചയായി കടുവയുടെ സാന്നിധ്യമുണ്ടാകുന്നതിൽ പ്രദേശവാസികളിൽ കടുത്ത ഭീതിയിലാണ്. വനത്തോട് ചേർന്നുകിടക്കുന്ന കൃഷിത്തോട്ടങ്ങൾ, കാടുമൂടിക്കിടക്കുന്ന റബർ തോട്ടങ്ങൾ എന്നിവയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാനുള്ള പ്രധാന കാരണം. വർഷങ്ങളായി വെട്ടിത്തെളിക്കാതെ കാടുമൂടിക്കിടക്കുന്ന തോട്ടങ്ങൾ വന്യമൃഗങ്ങൾക്ക് സുരക്ഷിത ആവാസകേന്ദ്രങ്ങളായി മാറുന്നതായി നാട്ടുകാർ പറയുന്നു. സ്വകാര്യ തോട്ടങ്ങളിലെ കുറ്റിക്കാടുകളും വന്യസസ്യങ്ങളും നീക്കംചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കുകയും വേണം.











0 comments