വിദ്യാഭ്യാസ മന്ത്രിയുടെ കരുതൽ
പട്ടികവർഗ വിദ്യാർഥികൾ ഇഷ്‌ട വിഷയം പഠിക്കും; 35 കുട്ടികൾ തിരികെ സ്കൂളിലേക്ക്

കൽപ്പറ്റ: പത്താം ക്ലാസ് വിജയിച്ച് ഇഷ്‌ട വിഷയം ലഭിക്കാതെ പാതിവഴിയിൽ പഠനം ഉപേക്ഷിച്ച പട്ടികവർഗ വിദ്യാർഥികൾക്ക് കരുതലായി സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിലൂടെ വയനാട് ബത്തേരി താലൂക്കിലെ 35 കുട്ടികൾക്ക് പ്ലസ് വണ്ണിൽ ഇഷ്‌ട വിഷയത്തിൽ പ്രവേശനം നൽകും.
കുട്ടികൾക്ക് താൽപ്പര്യമുള്ള വിഷയത്തിൽ സ്കൂളുകളിൽ അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിടുകയായിരുന്നു. കുട്ടികൾ പ്രവേശനത്തിനായി അപേക്ഷ നൽകിയ സ്കൂളുകളിൽ തന്നെ അധികസീറ്റ് സൃഷ്ടിച്ചാണ് മാതൃക തീർക്കുന്നത്.
പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെന്റും സപ്ലിമെന്ററി ഘട്ടത്തിൽ രണ്ട് അലോട്ട്മെന്റും സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്മെന്റും നേരത്തേ പൂർത്തിയാക്കിയിരുന്നു. പ്രവേശന നടപടി അവസാനിച്ച ശേഷം കണ്ടെത്തിയ പിന്നാക്ക വിദ്യാർഥികൾക്കായി മന്ത്രിയുടെ നിർദേശപ്രകാരം പ്രത്യേക ഇടപെടൽ നടത്തിയാണ് പഠനം ഉറപ്പാക്കുന്നത്.
ചീരാൽ, കല്ലൂര്‍, ആനപ്പാറ, മൂലങ്കാവ്, ബത്തേരി സെന്റ് മേരീസ് കോളേജ് എന്നീ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ബത്തേരി സര്‍വജന, അമ്പലവയൽ എന്നീ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലുമാണ് പുതിയ സീറ്റ് സൃഷ്‌ടിച്ചത്. സ്കൂൾ പ്രിൻസിപ്പൾമാർ കുട്ടികളെ ബന്ധപ്പെട്ട് യോഗ്യതാ മാനദണ്ഡം ഉറപ്പാക്കി പ്രവേശന നടപടി പൂര്‍ത്തീകരിക്കണമെന്നാണ് അക്കാദമിക വിഭാഗം ജോയിന്റ് ഡയറക്ടറുടെ ഉത്തരവ്.









0 comments