print edition സതീശന്റെ നുണകൾ തൂഫാനായി; റസാലഹരി മാഫിയയുമായി പണ്ടേ ബന്ധം

2021 മുതൽ വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മുഹമ്മദ് ഹുസെെൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ
തിരുവനന്തപുരം/ കൊച്ചി: ഓഫീസിലെ പ്രധാനിയായിരിക്കെ എംഡിഎംഎയുമായി അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ 2023ലാണ് ആദ്യമായി കണ്ടതെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ കള്ളം ‘തൂഫാൻ’ ആയി. ആദ്യമായി മുഹമ്മദ് ഹുസൈനെ ഫോണിൽ വിളിച്ചത് 2023 ഡിസംബറിൽ, നവകേരള സദസ്സുമായി ബന്ധപ്പെട്ട് പെരുന്പാവൂർ കുറുപ്പുംപടിയിൽ ‘അദ്ദേഹ’ത്തിന് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റപ്പോഴാണ് എന്നാണ് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
വാർത്താസമ്മേളനം കഴിഞ്ഞയുടൻ നുണ പൊളിഞ്ഞു. ഏഴ് ജില്ലയിൽ എംഡിഎംഎ മൊത്ത വിതരണക്കാരനായിരുന്ന ഇൗ ക്രിമിനൽ സതീശനൊപ്പം നിൽക്കുന്ന 2021 മുതലുള്ള ചിത്രങ്ങൾ പുറത്തുവന്നു. ഇയാൾതന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ചവയാണിവ. 2021 സെപ്‌തംബർ നാല്, 2022 നവംബർ 20, 2023 ഒക്‌ടോബർ 21 എന്നീ ദിവസങ്ങളിലേതടക്കമുള്ള ചിത്രം ഇരുവരും തമ്മിലുള്ള ആത്മബന്ധം അരക്കിട്ടുറപ്പിക്കുന്നു.
ലാത്തിച്ചാർജിൽ മുഹമ്മദ് ഹുസൈന് പരിക്കേറ്റെന്നും ചികിത്സതേടിയെന്നും അതിനുശേഷം വീട്ടിലെത്തിയപ്പോഴാണ് കണ്ടതെന്നും പിന്നീട് മൂന്നോ, നാലോ തവണയാണ് കണ്ടതെന്നുമാണ് സതീശന്റെ അവകാശവാദം. എന്നാൽ ഇയാൾക്ക് പരിക്കേറ്റതായോ ചികിത്സ തേടിയതായോ വാർത്ത വന്നിട്ടില്ല. നവകേരള സദസ്സിന്റെ ബസിന് ഇയാൾ കരിങ്കൊടി കാണിക്കുന്ന ദൃശ്യമുണ്ട്.
പൊലീസുകാർ തടയുന്നതോ മർദിക്കുന്നതോ ഇല്ല. അറസ്റ്റിനുശേഷം പൊലീസ് വാഹനത്തിൽ നിൽക്കുന്നതിന്റെയും അതിൽനിന്നിറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങളിലൊന്നിലും മർദനമേറ്റതിന്റെ ലാഞ്ചനയില്ല. ഇൗ വർഷവും നിരവധി തവണ സതീശന്റെ വസതിയിലും ഓഫീസിലും ഹുസൈൻ കൂടിക്കാഴ്‌ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് കാസർകോട് കാലിക്കടവിൽ മുഹമ്മദ് ഹുസൈനും അബ്‌ദുൾ സലാമും എംഡിഎംഎയുമായി പിടിയിലായത്. ഇവരെ നേരിൽ അറിയാമെന്ന്, നിവൃത്തികേടുകൊണ്ട് സമ്മതിച്ച മുഖ്യമന്ത്രി, രക്ഷപ്പെടാനായി പറഞ്ഞ കള്ളമാണ് തെളിവ് പുറത്തുവന്നതോടെ പൊളിഞ്ഞത്.









0 comments