വിമർശനങ്ങളോട് അസഹിഷ്‌ണുത: വ്യക്തിഗത പോസ്റ്റുകൾക്കും വിലക്ക്

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങൾക്ക് പുറമെ സാധാരണക്കാരായ വ്യക്തികളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്ക് നേരെയും വേട്ടയാടൽ തുടർന്ന് സതീശൻ സർക്കാർ. പ്രധാനമന്ത്രിക്കോ കേരള മുഖ്യമന്ത്രിയ്ക്കോ എതിരെ പേഴ്സണൽ അക്കൗണ്ടുകളിൽനിന്ന് വിമർശനങ്ങളോ ചിത്രങ്ങളോ പങ്കുവെച്ചാൽ അവയും അടിയന്തരമായി നീക്കം ചെയ്യപ്പെടുകയാണ്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രമുഖ മാധ്യമങ്ങളുടെ വാർത്തകളും പേജുകളും പേജുകളും നീക്കം ചെയ്തതിന് പിന്നാലെയാണ് സാധാരണക്കാരുടെ സ്വകാര്യ പോസ്റ്റുകൾക്കും പൂട്ട് വീഴുന്നത്. സാധാരണക്കാരായ ഫെയ്സ്ബുക്ക് ഉപയോക്താക്കൾ തങ്ങളുടെ ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിക്കുമ്പോൾ അതിനുനേരെ ഫാസിസ്റ്റ് രീതിയിലുള്ള കടന്നുകയറ്റമാണ് സതീശൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
സർക്കാരിന്റെ വീഴ്ചകളെ ചോദ്യം ചെയ്യുന്ന അല്ലെങ്കിൽ തെറ്റ് ചൂണ്ടിക്കാട്ടുന്ന വ്യക്തിഗത അക്കൗണ്ടുകളെ പോലും നിരീക്ഷണത്തിലാക്കി റീച്ച് കുറയ്ക്കുകയോ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്ന സ്ഥിതിയാണുള്ളത്. അടിയന്തരാവസ്ഥക്കാലത്തെക്കാൾ കടുത്ത സെൻസർഷിപ്പാണ് സതീശൻ സർക്കാരും കേന്ദ്ര ഭരണകൂടവും ചേർന്ന് നടപ്പിലാക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
രാഷ്ട്രീയ വിമർശനങ്ങളോട് കടുത്ത അസഹിഷ്ണുത പുലർത്തി വാർത്തകൾക്കും സ്വതന്ത്ര അഭിപ്രായപ്രകടനങ്ങൾക്കും അപ്രഖ്യാപിത വിലക്കേർപ്പെടുത്തുകയാണ് സതീശൻ. കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള നീക്കം, അടിയന്തരാവസ്ഥക്കാലത്തെ സെൻസർഷിപ്പിന് സമാനം. സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്ന പ്രമുഖമാധ്യമങ്ങളുടെ അമ്പതോളം വാർത്തകളും കാർഡുകളുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ നീക്കിയത്.
യൂത്ത് കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ കോ-ഓർഡിനേറ്ററും എംഡിഎംഎയുമായി പിടിയിലായ വാർത്തകൾ, ക്ഷേമപെൻഷൻ വീടുകളിലെത്തിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം, വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോൺ മത്യാസിന്റെ മകൾ ജിജിയുടെ പ്രതികരണം തുടങ്ങിയ ജനകീയ വിഷയങ്ങളുയർത്തിയ വാർത്താകാർഡുകളാണ് പ്രധാനമായും സെൻസർ ചെയ്തത്. യുഡിഎഫ് സർക്കാരിന്റെ സെൻസർഷിപ്പിനെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പ്രസ്‌താവന ഉൾക്കൊള്ളിച്ച മാധ്യമങ്ങളുടെ കാർഡുകളും നീക്കി.
നേരത്തെ ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പരാമർശമുള്ള പോസ്റ്റുകൾ കേന്ദ്രസർക്കാർ ആവശ്യപ്രകാരംമെറ്റ നീക്കിയിരുന്നു.കർഷക പ്രക്ഷോഭകാലത്ത് ട്വിറ്ററിനോടും സമാന ആവശ്യം കേന്ദ്രം ഉന്നയിച്ചു. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭകാലത്തും മാധ്യമ വിലക്കുണ്ടായി. ഇതേ മാതൃകയാണ് സതീശനും പിന്തുടരുന്നത്.










0 comments