ad
Deshabhimani

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു; ആഗസ്തിൽ മാത്രം പനിക്ക് ചികിത്സ തേടിയത് ഒരുലക്ഷം പേർ

communicable disease

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 13, 2026, 11:24 AM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പകർച്ചവ്യാധികൾ പെരുകുന്നു. കഴി‍ഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നിരവധി പേരാണ് പനി, ചിക്കൻ​ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോ​ഗങ്ങൾക്ക് ചികിത്സ തേടിയിട്ടുള്ളത്. ആരോ​ഗ്യ വകുപ്പിന്റെ കണക്കുകളനുസരിച്ച് ചൊവ്വാഴ്ച മാത്രം 11,921 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. 156 പേരെ നിരീക്ഷണത്തിനായി ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് പനി ബാധിച്ചിട്ടുള്ളത്. 2961 ഔട്ട് പേഷ്യന്റ് (ഡോക്ടറെ കണ്ട് മരുന്നുവാങ്ങി മടങ്ങിപ്പോകുന്നവർ) കേസുകളാണ് റിപ്പോർട്ട് ചെയ്തത്.


സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം 92 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പാലക്കാട് (19), തിരുവനന്തപുരം (18), തൃശൂർ (15), എറണാകുളം (11) ജില്ലകളിലാണ് കൂടുതൽ കേസുകൾ. 264 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്താകെ 17 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മാത്രം രണ്ട് എലിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്തു. തൃശൂർ, മലപ്പുറം ജില്ലകളിലാണ് എലിപ്പനി മരണങ്ങളുണ്ടായത്.


ചൊവ്വാഴ്ച 33 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 1979 വയറിളക്ക രോ​ഗബാധയും, 145 ഇൻഫ്ലുവൻസ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. 83 പേർക്ക് ചിക്കൻപോക്സ്, 3 പേർക്ക് ഷിഗെല്ല, 8 പേർക്ക് മലേറിയ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഈ മാസം ആകെ 1,09,087 പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്. രണ്ട് പനിമരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം ഇതുവരെ 902 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 147 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും 10 പേർ മരണപ്പെടുകയും ചെയ്തു. ആ​ഗസ്തിൽ 271 മഞ്ഞപ്പിത്ത രോ​ഗബാധയാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 17,198 വയറിളക്ക രോഗ കേസുകളും, 983 ഇൻഫ്ലുവൻസ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. 16 ഇൻഫ്ലുവൻസ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആ​ഗസ്തിൽ മാത്രം 812 പേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചു.


മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തില്‍ പകർച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണ്ടതാണ്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കമുണ്ടായവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. ചുമയോ തുമ്മലോ ഉണ്ടെങ്കിൽ മാസ്ക് ധരിക്കണം. പനിയുള്ളവർ സ്വയം ചികിത്സ പാടില്ല. വയറിളക്ക ലക്ഷണങ്ങൾ കണ്ടാൽ നിര്‍ദേശപ്രകാരം ഒആര്‍എസ് കഴിക്കണം. ഭക്ഷണം ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കണം. ജീവിത ശൈലി രോഗങ്ങളുള്ളവർ മരുന്ന് നിർബന്ധമായും കഴിക്കണം. ക്യാമ്പുകളിൽനിന്ന് വളർത്തുമൃഗങ്ങളെ പരമാവധി ഒഴിവാക്കണം. കിണർ വെള്ളം ബ്ലീച്ചിങ്‌ പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയും ഗർഭിണികളെയും പാലിയേറ്റീവ് രോഗികളെയും പ്രത്യേകം ശ്രദ്ധിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home