print edition സതീശനും വേണുഗോപാലും വീണ്ടും നേർക്കുനേർ: തൽക്കാലം പുതിയ പ്രസിഡന്റില്ല


സി കെ ദിനേശ്
Published on Sep 01, 2026, 01:12 AM | 1 min read
തിരുവനന്തപുരം: ആരെ പ്രസിഡന്റാക്കിയാലും പൊട്ടിത്തെറി ഉറപ്പായതോടെ കെപിസിസി പ്രസിഡന്റ് ചർച്ച വഴിമുട്ടി. നിലവിലെ സംവിധാനം തുടരാൻ ഹൈക്കമാൻഡ് നിർദേശിച്ചു. വി ഡി സതീശനും കെ സി വേണുഗോപാലും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകാത്തതും നാല് എംപിമാരുടെ രാജി ഭീഷണിയും പ്രസിഡന്റ് മോഹികളുടെ സമ്മർദവും പ്രതിസന്ധി രൂക്ഷമാക്കി. സണ്ണി ജോസഫ് കെപിസിസി ഓഫീസിലെത്തി വീണ്ടും സജീവമായി. സണ്ണി ജോസഫ് തുടരുന്നത് വേണുഗോപാലിന് അനുകൂലമായതിനാൽ സതീശന് തിരിച്ചടിയാകും.
ഇരുപക്ഷത്തുമായി ഏഴുപേരാണ് പ്രസിഡന്റ് പദവിക്കായി രംഗത്തുള്ളത്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്‌നാൻ, ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരും മാത്യു കുഴൽനാടൻ എംഎൽഎയും മുഴുവൻ സമയ പ്രസിഡന്റെന്ന വാദമുയർത്തി കെ സി ജോസഫും ജോസഫ് വാഴയ്‌ക്കനും രംഗത്തുണ്ട്. അടൂർ പ്രകാശും ശരത്‌ചന്ദ്രപ്രസാദും അവകാശവാദം ഉന്നയിച്ചിരുന്നു. ദലിത് സംഘടനകളെക്കൊണ്ട് രാഹുൽ ഗാന്ധിക്ക് നിവേദനം കൊടുപ്പിച്ചാണ് കൊടിക്കുന്നിലിന്റെ സമ്മർദം. സണ്ണിക്ക് പകരം വരുന്നയാളും തന്റെ പക്ഷക്കാരനാകണമെന്ന് വേണുഗോപാൽ വാദിക്കുമ്പോൾ, സർക്കാരിനെ പിന്തുണയ്‌ക്കുന്നയാളാകാണം എന്നതിൽ സതീശൻ ഉറച്ചുനിൽക്കുന്നു. ഒറ്റപ്പദവി തർക്കം പരിഹരിച്ചശേഷം മതി പ്രസിഡന്റ് ചർച്ചയെന്ന വാദവും ഉയർന്നിട്ടുണ്ട്.
രണ്ടും മൂന്നും സ്ഥാനങ്ങൾ ഒന്നിച്ച് കൈവശം വച്ചവരാണ് ഇരട്ടപ്പദവിക്കെതിരെ സംസാരിക്കുന്നതെന്ന് അടൂർ പ്രകാശ് തുറന്നടിച്ചിരുന്നു. കെപിസിസി മാത്രമല്ല 14 ഡിസിസികളും നിർജീവമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താനും പറഞ്ഞു.










0 comments