വനത്തിലെ വിസ്മയം
ഇവിടെ ഉറങ്ങുന്നു, ചരിത്രത്തിന്റെ ശേഷിപ്പുകൾ

എ ബി അന്‍സാര്‍
Published on Sep 01, 2026, 01:55 AM | 1 min read
പത്തനാപുരം
വനത്തിന്റെ നിശ്ശബ്ദതയ്‌ക്കുള്ളിൽ കാലത്തിന്റെ കഥകൾ പേറുന്നൊരു ക്ഷേത്രം. പാടം ഗ്രാമത്തിൽനിന്ന് പശ്ചിമഘട്ട വനത്തിലൂടെ ഏകദേശം ഒന്പതു കിലോമീറ്റർ അകലെ കാടും മലയും അതിരുനിൽക്കുന്ന പ്രദേശത്താണ് പുരാതനമായ പറക്കുളം ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ. വലിയ കുളവും അതിനു ചുറ്റുമുള്ള ദേവവൃക്ഷങ്ങളും കൽപ്പടവുകളും ക്ഷേത്രത്തിന്റെ പൗരാണികത വിളിച്ചോതുന്നു. തഞ്ചാവൂർ ശിൽപകലയുടെ സ്വാധീനം വ്യക്തമാക്കുന്ന കല്ലിലെ കൊത്തുപണികളും സോപാനക്കല്ലുകളിലെ അലങ്കാരങ്ങളും വിസ്‌മയിപ്പിക്കും. രാജപാതയുടെ ഓർമകൾ പാടം ഒരുകാലത്ത് രാജവംശങ്ങളുടെ കാനനപാതയായിരുന്നത്രെ. പാടം അച്ചൻകോവിൽ പാതയുമായും പറക്കുളം ക്ഷേത്രവുമായും ബന്ധപ്പെട്ട പഴയ ചരിത്രസ്മരണകൾ ഇന്നും ഇവിടെ നിലനിൽക്കുന്നു. ഒരുകാലത്ത് ക്ഷേത്രത്തിനുചുറ്റും ജനവാസം ഉണ്ടായിരുന്നു എന്നതിന്റെ ശേഷിപ്പുകളും കാണാം. പറക്കുളം ക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. ക്ഷേത്രത്തിന് രാജവംശങ്ങളുടെയും പഴയ ജനവാസകേന്ദ്രങ്ങളുടെയും ചരിത്രവുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലക്രമത്തിൽ ജനവാസം ഇല്ലാതായതോടെ ക്ഷേത്രം നാശത്തിലേക്ക് നീങ്ങി. ഇന്ന് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സഞ്ചാരപാതയാണിവിടം. ചരിത്രവും ഐതിഹ്യവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തണമെന്നും സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതുവഴി പോകാം പാടം ഗ്രാമത്തിൽനിന്ന് ഏകദേശം ഒന്പതുകിലോമീറ്റർ സഞ്ചരിച്ചാൽ ചരിത്രമുറങ്ങുന്ന പറക്കുളം ക്ഷേത്രത്തിലെത്താം. പുനലൂർ– മൂവാറ്റുപുഴ റോഡിൽ കലഞ്ഞൂരിൽനിന്ന് പാടത്തേക്ക് എത്തിച്ചേരാം. വനമേഖലയിലൂടെയുള്ള യാത്രയായതിനാൽ അധികൃതരുടെ നിർദേശങ്ങളും അനുമതിയും പാലിച്ച് മാത്രമേ സന്ദർശനം നടത്താവൂ.










0 comments