അന്താരാഷ്ട്ര തിമിംഗിലസ്രാവ് ദിനം ആചരിച്ചു

കൊല്ലം
വംശനാശഭീഷണി നേരിടുന്ന തിമിംഗിലസ്രാവിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തി അന്താരാഷ്ട്ര തിമിംഗിലസ്രാവ് ദിനം ആചരിച്ചു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, വനംവകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വലയിൽ കുടുങ്ങിയ തിമിംഗില സ്രാവുകളെ കടലിലേക്ക് തിരിച്ചയച്ച മത്സ്യത്തൊഴിലാളികൾക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പാരിതോഷികവും സമർപ്പിച്ചു. ദിനാചരണം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മനോഹർ ഡി മുല്ലശ്ശേരി അധ്യക്ഷനായി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ മറൈൻ പ്രോജക്ട്സ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. ബി സി ചൗധരി, സൗത്ത് ഇന്ത്യ മാനേജർ സേതു ഗോപിനാഥൻ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ. എം ഡി ബിജുകുമാർ എന്നിവർ പ്രഭാഷണം നടത്തി. 2017 മുതലുള്ള കേരളത്തിലെ തിമിംഗിലസ്രാവ് സംരക്ഷണ പദ്ധതിയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും മറൈൻ പ്രോജക്ട്സ് കോ– - പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സജൻ ജോൺ അവതരിപ്പിച്ചു. ഗാർഡിയൻസ് ഓഫ് ദി ജന്റിൽ ജയന്റ്‌സ്: എ ട്രിബ്യൂട്ട് ടു കേരളാസ് കവയിൽ ഷാർക് റസ്‌ക്യൂവേഴ്‌സ്’ എന്ന പുസ്തകം പ്രകാശിപ്പിച്ചു. സിഎംഎഫ്‌ആർഐ ശാസ്ത്രജ്ഞൻ ഡോ. കെ വി അഖിലേഷ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. പി ജെ സാർലിൻ, മത്സ്യത്തൊഴിലാളി പ്രതിനിധി എസ് വൽസൻ എന്നിവർ സംസാരിച്ചു. തിരിച്ചയച്ചത് ആയിരത്തിലേറെ 2004 മുതൽ രാജ്യത്ത് തിമിംഗിലസ്രാവ് സംരക്ഷണ പ്രവർത്തനങ്ങളിലൂടെ വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കടലിലേക്ക് തിരിച്ചയച്ചത് ആയിരത്തിലേറെ തിമിംഗിലസ്രാവുകളെ. 2004ൽ ഗുജറാത്തിലാണ് പദ്ധതി ആരംഭിച്ചത്. കേരളത്തിൽ 2017ൽ ആണ് സേവ് ദി വെയിൽ ഷാർക് ക്യാന്പയിൻ വ്യാപിപ്പിച്ചത്. പദ്ധതി കഴിഞ്ഞ വർഷം ഗോവയിലേക്കും വ്യാപിപ്പിച്ചു.










0 comments