വിബിജി ആർഎഎംജിയിൽ തൊഴിലുറപ്പ് ദിനങ്ങൾ നാലിലൊന്ന്
തൊഴിലില്ല; ദുരിതം ബാക്കി

കോഴിക്കോട്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബിജി ആർഎഎംജി പദ്ധതിയിലെ തൊഴിൽദിനങ്ങളിൽ വലിയ കുറവ്. തൊഴിൽദിനങ്ങൾ നാലിലൊന്നായാണ് കുറഞ്ഞത്. ജില്ലയിൽ 12 ലക്ഷം തൊഴിൽദിനങ്ങൾ നൽകിയിരുന്നിടത്ത് ഇത്തവണ ലഭിച്ചത് വെറും മൂന്ന് ലക്ഷത്തിനടുത്ത് മാത്രം. വിബിജി ആർഎഎംജി തുടങ്ങിയ ജൂലൈ ഒന്നുമുതൽ ആഗസ്‌ത് 31 വരെ 2,93,090 തൊഴിൽദിനങ്ങളാണ് സൃഷ്‌ടിച്ചത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 12,13,357 തൊഴിൽദിനങ്ങളുണ്ടായിരുന്നു. ഗുണഭോക്താക്കളായ കുടുംബങ്ങളുടെ എണ്ണത്തിലും ഇടിവുണ്ട്. രണ്ട് മാസങ്ങളിൽ 38,422 കുടുംബങ്ങൾക്കാണ് തൊഴിൽ കിട്ടിയത്. കഴിഞ്ഞ വർഷമിത് 1,27,668 ആയിരുന്നു. പുതിയ പദ്ധതിയിൽ നേരത്തെ തൊഴിലുറപ്പിലുണ്ടായിരുന്ന ബണ്ട് നിർമാണം ഉൾപ്പെടെയുള്ള ഭൂവികസന പ്രവൃത്തികൾ ഇല്ല. ഇത് തൊഴിൽദിനങ്ങൾ കുറയുന്നതിൽ പ്രധാന കാരണമായി. തൊഴിൽ നൽകുന്നതിൽ ഉദ്യോഗസ്ഥർക്കിടയിലുണ്ടായ ആശയക്കുഴപ്പവും തിരിച്ചടിയായി. തൊഴിൽദിനം കുറഞ്ഞത് ഗ്രാമീണ മേഖലയിലെ സമ്പദ്‌വ്യവസ്ഥയേയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഓണത്തിനുമുമ്പേ തൊഴിലും വരുമാനവും ലഭിച്ചിരുന്നു. ഒരുദിനംപോലും ജോലിചെയ്യാനാകാത്ത നിരവധി പേരുണ്ട്. 125 തൊഴിൽദിനങ്ങൾ പോയിട്ട് 100 പോലും തികയ്ക്കുമോയെന്ന ആശങ്കയിലാണ് ഇവർ. രണ്ടുമാസം പിന്നിടുമ്പോൾ ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ തൊഴിൽദിനങ്ങൾ 10,000ൽ പോലും എത്തിയിട്ടില്ല.










0 comments