ad
Deshabhimani

കടൽ കടന്ന് രശ്മിയുടെ കരകൗശല മികവ്

രശ്മിയും സഹോദരന്റെ ഭാര്യ അയനയും കരകൗശല വസ്തുക്കളുമായി
വെബ് ഡെസ്ക്

Published on Sep 01, 2026, 03:00 AM | 1 min read

നീലേശ്വരം നീലേശ്വരം ആലിൻകീഴിലെ രശ്മിയുടെ കരകൗശല മികവ് വിദേശ രാജ്യങ്ങളിലടക്കം വൈറൽ. ചെറുപ്പം മുതലേ ഉള്ളില്‍ കൊണ്ടുനടന്ന ചിത്രരചനയോടുള്ള മോഹമാണ് രാശ്മിയെ ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റാക്കി മാറ്റിയത്. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മ്യൂറല്‍ പെയിന്റിങ്ങില്‍ പരിശീലനം നേടിയത് വഴിത്തിരിവായി. ഇന്‍സ്റ്റാഗ്രാമില്‍ കണ്ട മുത്തപ്പന്റെ രൂപമുള്ള നെറ്റിപ്പട്ടം ആകർഷിച്ചപ്പോൾ സ്വയം നിര്‍മ്മിച്ചു നോക്കി. അത് ചീമേനി മുത്തപ്പന്‍ മഠപ്പുരയില്‍ സമര്‍പ്പിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്ചെയ്തു. വീഡിയോ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നും ഓര്‍ഡറുകള്‍ എത്താൻ തുടങ്ങി. ഇതോടെ നെറ്റിപ്പട്ട നിര്‍മാണം ഗൗരവമായി ഏറ്റെടുത്തു. സാധാരണ കണ്ടുവരുന്ന രൂപങ്ങള്‍ക്ക് പുറമെ ശ്രീകൃഷ്ണന്‍, മുരുകന്‍, തിരുവപ്പന്‍, പോതി തെയ്യം തുടങ്ങിയ ദൈവ സങ്കല്‍പ്പങ്ങളെയും മനോഹരമായ പൂക്കളങ്ങളെയും നെറ്റിപ്പട്ടത്തില്‍ കോര്‍ത്തിണക്കിയാണ് രശ്മി തന്റെ കലാസൃഷ്ടികൾവേറിട്ടതാക്കുന്നത്. ഓസ്ട്രേലിയയിലേക്ക് എട്ട് തെയ്യം രൂപത്തിലുള്ള നെറ്റിപ്പട്ടങ്ങളാണ് ഇതിനകം രാശ്മി നിര്‍മിച്ച് നല്‍കിയത്. കൂടാതെ യുടെ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും കലാ വിസ്മയങ്ങള്‍ എത്തിക്കഴിഞ്ഞു. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നത്. സഹോദരന്റെ ഭാര്യ അയനയും പിന്തുണയുമായി കൂടെയുണ്ട്. റെഡിമെയ്ഡ് പൂക്കളവും ഇവർ നിർമിച്ചെടുത്തിട്ടുണ്ട്. പരമ്പരാഗത കലാരൂപങ്ങളെയും കരവിരുതിനെയും സമന്വയിപ്പിച്ച് ഈ രംഗത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവകലാകാരി. ആലിന്‍കീഴിലെ സുധാകരന്‍-–രമണി ദമ്പതികളുടെ മകളാണ്‌ രശ്മി. ഭര്‍ത്താവ് സജിത്ത് സൗദിയിലാണ്. മകൻ റിഷ്ബിന്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home