print edition സംസ്‌കൃത സർവകലാശാല: ആക്രമണം ചാൻസലർ - വിസി കള്ളക്കഥ; ഒത്താശയ്‌ക്ക് യുഡിഎഫ് സർക്കാർ

കാലടി : സംസ്‌കൃത സർവകലാശാലയിൽ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരുടെ അറസ്‌റ്റ് ചാൻസലർ– വിസി തിരക്കഥപ്രകാരം. യുഡിഎഫ് സർക്കാരിന്റെ ഒത്താശയോടെയാണ് പ്രാഥമികാന്വേഷണം പോലുമില്ലാതെ വൈസ് ചാൻസലറുടെ കള്ളപ്പരാതിയിൽ അതിവേഗം എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് റിമാൻഡിലാക്കിയത്. കാലടി പൊലീസ് രജിസ്‌റ്റർചെയ്‌ത രണ്ട് എഫ്‌ഐആറുകളും യുഡിഎഫ്–സംഘപരിവാർ ഗൂഢാലോചനയും നുണകളും വ്യക്തമാക്കുന്നു.
പതിമൂന്നിനായിരുന്നു സിൻഡിക്കറ്റ്. അന്ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള ആദ്യ എഫ്‌ഐആർ 13 പേർക്കെതിരെയും കണ്ടാലറിയുന്ന 65 പേർക്ക് എതിരെയുമായിരുന്നു. അന്യായമായി സംഘം ചേർന്ന് അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്കിലും മുൻവശത്തുംവച്ച് സിൻഡിക്കറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങിയ വിസിയെയും സിൻഡിക്കറ്റ് അംഗങ്ങളെയും മുദ്രാവാക്യം വിളിച്ച് തടഞ്ഞു, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് എഫ്‌ഐആർ. സംഭവദിവസമോ അതിനുശേഷമോ വിദ്യാർഥികൾ ആക്രമിച്ചെന്ന് വിസി പറഞ്ഞിരുന്നില്ല.

പിന്നീട് ഗവർണർ– വിസി ആശയവിനിമയത്തിനുശേഷമാണ് എസ്‌എഫ്‌ഐ പ്രവർത്തകരെ ഉന്നമിട്ടത്. വൈസ് ചാൻസലർ വ്യാജപരാതി തയ്യാറാക്കി പൊലീസിന് കൈമാറി. എസ്‌എഫ്‌ഐ പ്രവർത്തകർ തള്ളി, മുടിയിൽ പിടിച്ചുവലിച്ച് ദേഹോപദ്രവം ഏൽപ്പിച്ചു, വാഹനത്തിൽ ഇടിച്ചു എന്നുള്ള നുണകളാണ് പരാതിയിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ എഫ്‌ഐആർ 16ന് രജിസ്‌റ്റർ ചെയ്‌തത്. സർവകലാശാല സിസിടിവിയിലും പൊലീസിന്റെയും പക്കൽ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളുണ്ട്. അതിലൊന്നിലും രണ്ടാമത്തെ എഫ്‌ഐആർ പ്രകാരമുള്ള ‘ആക്രമണം’ നടന്നിട്ടില്ലെന്ന് വ്യക്തമാണ്. മൂന്നുദിവസം പിന്നിട്ട്, ചാൻസലറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കും ശേഷമാണ് വിദ്യാർഥികൾ ആക്രമിച്ചെന്ന് വിസിക്ക് ബോധോദയമുണ്ടായത്. അറസ്‌റ്റിലായ നാല് എസ്‌എഫ്‌ഐ പ്രവർത്തകർ റിമാൻഡിലാണ്.










0 comments