കർണാടക സർക്കാരിന്റേത് നിർധനരുടെ കിടപ്പാടം ഇല്ലാതാക്കുന്ന പ്രവർത്തനം; കുടിയൊഴിപ്പിക്കൽ മനുഷ്യത്വത്തിന് ചേർന്നതല്ല : സമസ്ത

കാസർകോട്: കർണാടകത്തിൽ നടക്കുന്നത് നിർധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടിയാണെന്നും വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
ബംഗളുരു യെലഹങ്കയിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്തത് ആശങ്കാജനകമാണ്. മനസാക്ഷിയുള്ള മനുഷ്യരുടെ ഉള്ളിൽ വേദനയുണ്ടാക്കുന്ന നടപടിയാണ് കർണാടക സർക്കാരെടുത്തത്. വികസന കാഴ്ചപ്പാടുകൾക്ക് സമസ്ത ഒരിക്കലും എതിരുനിൽക്കാറില്ല. എന്നാൽ വികസനത്തിന്റെ പേരിൽ നിർധനരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടിയോട് സമരസപ്പെടാനാകില്ലെന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പുവരുത്താൻ കർണാടക സർക്കാർ തയാറാവണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലിംകളും ദളിതരും താമസിക്കുന്ന പ്രദേശം എന്തുനടപടിയുടെ പേരിലാണെങ്കിലും പരിഹാരം കാണുന്നതിന് മുൻപ് കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വത്തിന് ചേർന്നതല്ല. കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം. മതിയായ സ്ഥലം കണ്ടെത്തി എല്ലാവർക്കും കിടപ്പാട സൗകര്യം നൽകണം. ഇതിന് അടിയന്തിര നടപടി സംവിധാനങ്ങൾ ഒരുക്കണം.
വർഗീയത, മതവിദ്വേഷം, അസഹിഷ്ണുത, ജനാധിപത്യ സംരക്ഷണം, ന്യൂനപക്ഷങ്ങളടക്കമുള്ള എല്ലാ മതസ്ഥരുടേയും മതമില്ലാത്തവരുടേയും സംരക്ഷണം തുടങ്ങി സമസ്തയുടെ മതേതര മുഖം വെളുപ്പെടുത്തിയാണ് ശതാബ്ദി സന്ദേശയാത്ര സമാപിക്കുന്നത്- മുത്തുക്കോയ തങ്ങൾ പറഞ്ഞു.









0 comments