print edition ഹരിതകർമസേനയിലെ കാവിവൽക്കരണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകി സിഐടിയു

ഹരിതകർമസേനയെ കാവിവൽക്കരിക്കാനുള്ള കോർപറേഷന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ജില്ലാ ഹരിതകർമസേനാ യൂണിയൻ ഭാരവാഹികൾ പരാതി നൽകുന്നു
തിരുവനന്തപുരം: ഹരിതകർമസേനയെ കാവിവൽക്കരിക്കാനുള്ള തിരുവനന്തപുരം കോർപറേഷന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും തദ്ദേശ സ്വയംഭരണ മന്ത്രിക്കും സിഐടിയു പരാതി നൽകി.
രൂപീകരിച്ചതുമുതൽ, കേരളമൊട്ടാകെ പച്ചനിറത്തിലുള്ള യൂണിഫോം ധരിക്കുന്ന സേനാംഗങ്ങൾക്ക് ശനിയാഴ്‌ച മുതൽ തിരുവനന്തപുരം കോർപറേഷനിൽ മാത്രം കാവി ജാക്കറ്റ് നിർബന്ധമാക്കുകയായിരുന്നു. 101 വാർഡുകളിലായി 1197 ഹരിതകർമ സേനാംഗങ്ങളാണ് കോർപറേഷനിലുള്ളത്. ഇവർക്ക് കാവി ജാക്കറ്റ് ഉൾപ്പെടെ സൗജന്യമായി കോർപറേഷൻ നൽകുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ പാർടികൾ ഭരണനേതൃത്വം നൽകുമ്പോൾ ഇഷ്ടമുള്ള നിറങ്ങൾ അടിച്ചേൽപ്പിക്കുന്നത് സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് സിഐടിയു പരാതിയിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഹരിതകർമസേനാ യൂണിയൻ (സിഐടിയു ) നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം ജി മീനാംബിക, ബി അനിൽകുമാർ, ദീപു പ്ലാമൂട്, സി എസ് സുജാദേവി എന്നിവരാണ് പരാതി നൽകിയത്. നിർദേശം കോർപറേഷൻ പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.










0 comments