സംഗമം വിജയിച്ചതിന്റെ വേവലാതിയിൽ ദുഷ്പ്രചാരണം

ആർ രാജേഷ്
Published on Sep 22, 2025, 07:10 AM | 1 min read
പത്തനംതിട്ട:
ആഗോള അയ്യപ്പസംഗമത്തിന് ആളെത്തിയില്ലെന്ന പ്രചാരണത്തിന് പിന്നിലുള്ളത് ശബരിമലയെ രാഷ്‌ട്രീയ അജൻഡയാക്കാനാകാത്തതിന്റെ നിരാശ. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഒടുവിൽ നിയമസഭയിലും തിരിച്ചടി നേരിട്ടതോടെയായിരുന്നു ഒരുവിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള പ്രതിപക്ഷത്തിന്റെയും സംഘപരിവാറിന്റെയും ‘പൂഴിക്കടകൻ’. സമൂഹമാധ്യമങ്ങളിലടക്കം യഥാർഥചിത്രങ്ങൾ പുറത്തുവന്നതോടെ ഗതികേടിലായി ഇക്കൂട്ടർ.
പന്പാതീരത്ത് മൂന്നുപന്തലാണ് നിർമിച്ചത്. 3000 പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും 5000 പേർക്ക് ഇരിപ്പിടം ഒരുക്കിയിരുന്നു. സെമിനാറിനും ഭക്ഷണത്തിനുമായി ഹിൽടോപ്പിലും എക്‌സിബിഷനായി പന്പ പാലത്തിനുസമീപവും പന്തലുമൊരുക്കി.
15 രാജ്യത്തുനിന്നടക്കം രജിസ്‌റ്റർ ചെയ്‌തെത്തിയ 4126പേർ ഉദ്‌ഘാടന സമ്മേളനശേഷം പ്രധാനവേദിയിലും ഹിൽടോപ്പിലും ദേവസ്വം ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിലുമായി വിവിധ വിഷയങ്ങളിൽ ചർച്ചയ്‌ക്കായി പിരിഞ്ഞു.
ഇതിനെയാണ് ‘ഒഴിഞ്ഞ കസേര’യായി ചില ദൃശ്യമാധ്യമങ്ങൾ അവതരിപ്പിച്ചത്. പ്രതിനിധികളിൽ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തമിഴ്‌നാട് മന്ത്രി പിണങ്ങിയെന്നടക്കം കഥകളിറക്കി.
വൈകിട്ട് നാലോടെ ചർച്ചകളുടെ ക്രോഡീകരണത്തിനും സമാപന സമ്മേളനത്തിനുമായി പ്രതിനിധികൾ പ്രധാനവേദിയിലേക്ക് മടങ്ങിയെത്തിയതോടെ രജിസ്‌റ്റർ ചെയ്‌തവർ അതിൽ ‘624 പേർ’ മാത്രമെന്നായി പ്രചാരണം.
വിദേശത്തുനിന്നടക്കം എത്തിയ പ്രതിനിധികളും തമിഴ്‌നാട് മന്ത്രിയും സംഘാടകർ ഒരുക്കിയ സൗകര്യം ഉപയോഗിച്ച് സംഗീതപരിപാടി നടക്കുന്നതിനിടെ ശബരിമല ദർശനത്തിന് പോയി.
ഇതോടെ സംഗീതപരിപാടിക്ക് ആളില്ലെന്ന വേവലാതിയായി. അയ്യപ്പസംഗമത്തിൽനിന്ന് സമുദായനേതാവിനെ പിന്തിരിപ്പിക്കാൻ പത്തനംതിട്ടയിലെ ദൃശ്യമാധ്യമപ്രവർത്തകൻ ഇടപെട്ടെന്നും ആരോപണമുണ്ട്.









0 comments