print edition സുഗമമായ മകരവിളക്ക് ദർശനം ഉറപ്പാക്കും ; 900 കെഎസ്‌ആർടിസി ബസ് സർവീസ് നടത്തും

തിരുവനന്തപുരം
സുഗമമായ മകരവിളക്ക് ദർശനം ഉറപ്പാക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി ദേവസ്വം മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിങ്ങിൽ 13ന് 35,000പേരെയും 14ന് 30,000 പേരെയുമാണ് അനുവദിക്കുക. സ്‌പോട്ട് ബുക്കിങ് അയ്യായിരമായി കോടതി നിജപ്പെടുത്തി.
മകരവിളക്കിന് എത്തുന്നവർ പർണശാലകെട്ടി അടുപ്പുകൂട്ടി പാചകം ചെയ്യുന്നത് ഒഴിവാക്കണം. ഭക്ഷണം ദേവസ്വം ബോർഡ് എത്തിക്കും. വ്യൂപോയിന്റുകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. മരങ്ങളുടെ ചില്ലയിൽ കയറി മകരവിളക്ക് കാണുന്നത് ഒഴിവാക്കണം. തിരുവാഭരണ, ചന്ദനക്കുട ഘോഷയാത്രയ്‌ക്കും പേട്ടതുള്ളലിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
മകരവിളക്ക് ദിവസം 900 കെഎസ്‌ആർടിസി ബസുകൾ സർവീസ് നടത്തും. 10 മുതൽ 14 വരെ സന്നിധാനത്തെ എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിങ് മാത്രമേ ഉണ്ടാകൂ. മകരവിളക്ക് ദിവസം നൽകുന്ന പാസുകൾ മറിച്ചുനൽകുന്നത് അനുവദിക്കില്ല. ഇതിനായി ഗോൾഡ്, സിൽവർ പാസുകളിൽ ഫോട്ടോ പതിക്കും. ജീവനക്കാർ ഐഡി കാർഡ് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments