print edition ശബരിമല സ്വർണമോഷണക്കേസ് ; എസ് ജയശ്രീയെ ഇഡി ചോദ്യംചെയ്‌തു

കൊച്ചി
ശബരിമല സ്വർണമോഷണക്കേസിൽ ദേവസ്വംബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയെ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ചോദ്യംചെയ്‌തു. തിങ്കൾ രാവിലെ 10നാണ് ജയശ്രീ കടവന്ത്രയിലെ ഇഡി ഓ-ഫീസിൽ ഹാജരായത്. ചോദ്യംചെയ്യൽ വൈകിട്ടുവരെ നീണ്ടു.
എസ്‌ഐടി രജിസ്റ്റർചെയ്‌ത കേസിൽ നാലാം പ്രതിയാണ് ജയശ്രീ. സ്വർണപ്പാളി നവീകരണത്തിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടരുതെന്ന് 2019ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഈ ഉത്തരവ് അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറിയായ എസ് ജയശ്രീ തിരുത്തി, ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൾ കൊടുത്തുവിടാൻ നിർദേശം നൽകിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ഇവർക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇഡി ചോദിച്ചതെന്നാണ് സൂചന. ഇടനിലക്കാരൻ കൽപേഷിനെയും ഉടൻ ചോദ്യംചെയ്‌തേക്കും. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്ന് സ്വര്‍ണമടങ്ങിയ കവര്‍ ബെല്ലാരിയിലെ ജ്വല്ലറിയുടമ ഗോവര്‍ധന് നല്‍കിയത് കല്‍പേഷായിരുന്നുവെന്നാണ് എസ്‌ഐടി കണ്ടെത്തൽ. നടന്‍ ജയറാമിന്റെ മൊഴി ചൊവ്വാഴ്‌ച രേഖപ്പെടുത്തുമെന്നാണ് സൂചന. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്-കുമാറിനെ ഇഡി ചോദ്യം ചെയ്‌തിരുന്നു.
എസ്‌ഐടി രജിസ്റ്റർ ചെയ്‌ത കേസിൽ കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ പോറ്റിയെ ഇതിനുശേഷമാകും ചോദ്യംചെയ്യുക. ഇഡി പരിശോധനയിൽ ഉണ്ണിക്കൃഷ്‌ൻ പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു. ഇഡി ചോദ്യംചെയ്യുന്നവരുടെ പട്ടികയിൽ എസ്‌ഐടി അറസ്‌റ്റ് ചെയ്‌ത തന്ത്രി കണ്‌ഠര് രാജീവരെ ഉൾപ്പെടുത്തിയിട്ടില്ല.








0 comments