print edition ശബരിമല ദർശനം: ട്രാൻസ്‌ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി

കൊച്ചി: ശബരിമല ദർശനം പൊലീസ് തടഞ്ഞുവെന്നാരോപിച്ച് ട്രാൻസ്ജെൻഡർ യുവതി നൽകിയ ഹർജിയിൽ സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിശദീകരണം തേടി ഹൈക്കോടതി. തമിഴ്‌നാട് സ്വദേശിയായ നാൽപത്തെട്ടുകാരി സത്യശ്രീ ശർമ്മിള റഹ്‌മത്തലിയുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ പി ഗോപിനാഥ്, എസ് മനു എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് എതിർകക്ഷികൾക്ക് നോട്ടീസിന് നിർദേശിച്ചത്.
വിശ്വാസിയായ താൻ വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ആഗസ്‌ത് 20ന് പമ്പയിലെത്തിയെങ്കിലും ട്രാൻസ്‌ജെൻഡർ ആണെന്ന കാരണത്താൽ ഗണപതി കോവിലിന് സമീപം പൊലീസ് തടഞ്ഞുവെന്ന് ഹർജിയിൽ പറയുന്നു. ട്രാൻസ്‌ജെൻഡറുകളെ മലകയറാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മുമ്പ് ജനുവരി മൂന്നിനും ഏപ്രിൽ 15നും ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്നും ഇത്തവണ തടഞ്ഞത് വിവേചനപരമാണെന്നും ഹർജിക്കാരി ആരോപിച്ചു. ലിംഗഭേദത്തിന്റെ പേരിൽ ഒരു ഭക്തയെയും തടയാനാകില്ലെന്നും തിരുവോണനാളിൽ ദർശനം നടത്താൻ അനുമതി നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.










0 comments