എൽഡിഎഫിന്റെ തുടർഭരണമുണ്ടായാൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 2031 ഓടെ വിമാനത്താവളം സാധ്യമാകും
print edition കേസുകൾ തടസ്സമാകില്ല ; ശബരിമല വിമാനത്താവളം യാഥാർഥ്യമാകും

കോട്ടയം
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നടപ്പാകുന്നതിന് നിലവിലുള്ള രണ്ട് കോടതി വിധികളും തടസ്സമാകില്ല. വിമാനത്താവള പദ്ധതിക്ക് 2570 ഏക്കർ ഏറ്റെടുത്ത് സംസ്ഥാന സർക്കാർ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി ഏകാംഗ ബെഞ്ച് റദ്ദാക്കിയത് വ്യക്തത ആവശ്യപ്പെട്ടാണ്. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. എന്തിനാണ് ഇത്രയധികം ഭൂമിയെന്നാണ് ബെഞ്ച് ചോദിച്ചത്.
കേന്ദ്ര സർക്കാർ അംഗീകരിച്ച ഗ്രീൻഫീൽഡ് വിമാനത്താവള നയപ്രകാരം കൂടുതൽ ഭൂമി വേണം. അത്തരത്തിലാണ് രാജ്യത്ത് ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ വരുന്നത്. വിമാന ടിക്കറ്റിന് പുറമെ അധികവരുമാനം പദ്ധതിയിൽനിന്ന് ലഭിക്കണം. ഇതിനായി വിമാനത്താവളങ്ങളുടെ ഭാഗമായി ടൗൺഷിപ്പും മറ്റ് സൗകര്യങ്ങളും വിഭാവനം ചെയ്യുന്നു. ശബരിമല തീർഥാടകരും വിനോദസഞ്ചാരികളും വരുന്ന എരുമേലയിൽ അവർക്ക് തങ്ങാൻ കഴിയുന്ന രൂപത്തിലാണ് പദ്ധതി. റൺവേക്കായുള്ള സൈറ്റ് ക്ലിയറൻസ് കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ പാരിസ്ഥിതിക, സാങ്കേതിക, സാമൂഹ്യാഘാത പഠനം പൂർത്തിയാക്കി കേന്ദ്രത്തിന്റെ അനുമതിക്കായി വിട്ടിരിക്കുകയാണ്.
ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പാലാ സബ് കോടതിയുടെ വിധിയും വിമാനത്താവളത്തിന് തടസ്സമാകില്ല. നിലവിൽ നടന്നുവരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികളിലൂടെ ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കും. ലാൻഡ് അക്വിസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 പ്രകാരം ഏതുഭൂമിയും വികസന ആവശ്യത്തിനായി സർക്കാരിന് ഏറ്റെടുക്കാം. പാലാ സബ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഭൂമി നൽകാൻ ഹാരിസൺ പ്ലാന്റേഷൻ തയ്യാറാണ്. കേസ് തീരുംവരെ പണം കോടതിയിൽ കെട്ടിവെച്ചാൽ മതി. അതിനാൽ പദ്ധതി മുടങ്ങില്ല. എൽഡിഎഫിന്റെ തുടർഭരണമുണ്ടായാൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 2031ൽ വിമാനത്താവളം സാധ്യമാകും.











0 comments