print edition ആർഎസ്‌എസിന് പാദസേവ: ജനദ്രോഹത്തിന്റെ 100 ദിനം

പ്രതീകാത്മക ചിത്രം

റഷീദ് ആനപ്പുറം
Published on Aug 25, 2026, 01:30 AM | 1 min read
തിരുവനന്തപുരം: ജനദ്രോഹത്തിന്റെയും സംഘപരിവാർ പാദസേവയുടെയും നൂറുദിനം തികച്ച് യുഡിഎഫ് സർക്കാർ. വാഗ്‌ദാനങ്ങൾ വിഴുങ്ങിയും മലക്കംമറിഞ്ഞും മുഖ്യമന്ത്രി വി ഡി സതീശനും ഫലപ്രദമായ ഇടപെടലില്ലാതെ മന്ത്രിമാരും. എൽഡിഎഫ് സർക്കാർ പത്തുവർഷംകൊണ്ട് നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനം തകർത്തതാണ് യുഡിഎഫ് സർക്കാരിന്റെ ‘സംഭാവന.’ കാവിവൽക്കരണത്തിനെതിരായ മതനിരപേക്ഷ കേരളത്തിന്റെ പ്രതിരോധക്കോട്ടയെയും ദുർബലമാക്കി. തെരഞ്ഞെടുപ്പിൽ പിന്തുണച്ചിട്ടും വഞ്ചിതരായെന്ന തിരിച്ചറിവിലാണ് മതന്യൂനപക്ഷങ്ങളും യുഡിഎഫ് പ്രവർത്തകരും. മുഖ്യമന്ത്രിയുടെ സ്വന്തക്കാരൻ എംഡിഎംഎ കേസിൽ പിടിയിലായതോടെ ലഹരിമാഫിയക്ക് ഭരണതലത്തിലുള്ള അടുപ്പം വെളിപ്പെട്ടു. കസ്റ്റഡി കൊലപാതകവും യുവാവിന്റെ ജനനേന്ദ്രിയം തകർത്തതുള്‍പ്പെടെയുള്ള പൊലീസ് ഭീകരതയ്‌ക്കും തെളിവുകളേറെ.
തെരഞ്ഞെടുപ്പ് ഫലംവന്ന് തർക്കങ്ങൾക്കും "തെരുവുനാടകങ്ങൾ'ക്കും ശേഷമാണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്. ആദ്യമേ ഉന്നമിട്ടത് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ കിഫ്‌ബി, ലൈഫ് ഭവന പദ്ധതി, ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കൽ, സ്‌ത്രീ സുരക്ഷ, കണക്‌ട് ടു വർക്ക് എന്നിവ മുടക്കാനാണ്. ശന്പള പരിഷ്‌കരണവും അട്ടിമറിച്ചു.
സത്യപ്രതിജ്‌ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച് തുടങ്ങിയതാണ് ആർഎസ്‌എസിന്റെ നിഴൽഭരണം. അത് സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ പാടാൻ ചീഫ് സെക്രട്ടറിതന്നെ നിർദേശം നൽകുന്നതുവരെയെത്തി. എംജി, കാർഷിക സർവകലാശാലകളിലെ വിസി നിയമനം, സെനറ്റ് അംഗങ്ങളുടെ നിയമനം തുടങ്ങിയവയിൽ ഗവർണർക്ക് പൂർണ പിന്തുണ നൽകി. ഉന്നത ഉദ്യോഗസ്ഥരെയും പൊലീസ് മേധാവിയെയും ലോക്‌ഭവനിലേക്ക് വിളിച്ച് ഗവർണർ നിർദേശം നൽകുന്നു. പിഎം ശ്രീ, വഖഫ് ബോർഡ് നിയമ ഭേദഗതി തുടങ്ങിയവയിലും ആർഎസ്‌എസിന് കീഴടങ്ങി. ഹെലികോപ്‌റ്റർ യാത്ര, ടാറ്റാ കപ്പൽ നിർമാണ പദ്ധതി തുടങ്ങിയവയിൽ മുഖ്യമന്ത്രിയുടെ മലക്കംമറിച്ചിൽ യുടേൺ ആരും മറന്നിട്ടില്ല. മെറ്റയെ ഉപയോഗിച്ച് മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. കോൺഗ്രസിലും യുഡിഎഫിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ശക്തമായ എതിർപ്പുണ്ട്.










0 comments