ആർഎസ്‌എസ് അനുഭാവി ഗവ. പ്ലീഡർ ; പേര് നൽകിയത് സതീശന്റെ സ്വന്തക്കാരൻ

തിരുവനന്തപുരം:
ആർഎസ്‌എസ് അനുഭാവിയായ അഭിഭാഷകൻ ടി എസ് ശരത്തിനെ ഹൈക്കോടതിയിൽ ഗവണ്മെന്റ് പ്ലീഡറാക്കിയ സർക്കാർ നടപടിയിൽ കോൺഗ്രസിൽ വിവാദം രൂക്ഷം. ഉത്തരവാദിത്വം ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ തലയിലിട്ട് തടിയൂരാനുള്ള നിയമമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം പൊളിയുന്നു.
ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നൽകിയ പട്ടികയിൽനിന്നാണ് നിയമനം നടത്തിയതെന്നാണ് സതീശൻ ബുധനാഴ്‌ച മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാൽ സതീശന്റെ സ്വന്തക്കാരനായ സ്‌റ്റേറ്റ് അറ്റോർണി അനൂപ് വി നായരാണ് ശരത്തിന്റെ പേര് രേഖാമൂലം നൽകിയതെന്ന് ലോയേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബ്‌ദുൾ റഹ്‌മാൻ വെളിപ്പെടുത്തി.
ഇതോടെ സതീശന്റെ പങ്ക് വെളിച്ചത്തായി.
വിഷയത്തിൽ ലോയേഴ്‌സ് കോൺഗ്രസ് പരാതി നൽകിയിട്ടില്ലെന്ന സതീശന്റ വാദം കള്ളമാണെന്നും തെളിഞ്ഞു. ഉത്തരവ് ഇറങ്ങിയതിനുപിന്നാലെ നിയമനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി എഐസിസിക്കും കെപിസിസിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്ന് ഓൺലൈനായി ചേർന്ന സംസ്ഥാന കമ്മിറ്റി പ്രമേയവും പാസാക്കി. ഇതും നേതൃത്വത്തിനും മുഖ്യമന്ത്രിക്കും കൈമാറി. ഇതു മറച്ചുവച്ചാണ് പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
സ്‌റ്റേറ്റ് അറ്റോർണി അനൂപ് വി നായർ പ്രസിഡന്റും നോബിൾ രാജ് സെക്രട്ടറിയുമായ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ഹൈക്കോടതി ഘടകത്തിന്റെ ഒൗദ്യോഗിക ലെറ്റർഹെഡിലാണ് ടി എസ് ശരത്, ജിയോണ ജയിംസ് എന്നിവരുടെ പേര് നൽകിയത്. ജൂൺ ആറിനാണ് ആദ്യ പട്ടിക ഇറങ്ങിയത്. അതിലാണ് സ്‌മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ കെ ബി അനൂപ്, പിന്നീട് രാജിവച്ച എം വി വിപിൻ, പി ദീപ്‌തി എന്നിവരുണ്ടായിരുന്നത്.











0 comments