ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കി; ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ

കെ പി ശ്രീജേഷ്
സ്വന്തം ലേഖകൻ
Published on May 19, 2026, 09:42 AM | 1 min read
മയ്യഴി: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ആർഎസ്‌എസ് – ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ. കോടിയേരി മാടപ്പീടിക മന്പള്ളിക്കുന്നിലെ കാട്ടിലെ പറന്പത്ത് കെ പി ശ്രീജേഷിനെ(48)യാണ് പള്ളൂർ പൊലീസ് അറസ്‌റ്റുചെയ്‌തത്. പ്രതിയെ ചൊവ്വാഴ്‌ച പുതുച്ചേരിയിലെ പ്രത്യേക പോക്‌സോ കോടതിയിൽ ഹാജരാക്കും.
പള്ളൂർ പൂശാരികോവിലിനടുത്ത ഫർണിച്ചർ കടയിലെ മുറിയിൽ ഞായറാഴ്‌ചയാണ് പ്രതി പതിനാലുകാരിയെ ഉപദ്രവിച്ചത്. ഗ്ലാസ് പെയിന്റിങ് കലാകാരിയായ പെൺകുട്ടിക്ക് മരത്തിന്റെ ഫ്രയിം തയ്യാറാക്കിത്തരാമെന്ന് പറഞ്ഞാണ് കുട്ടിയെ കടയിലെത്തിച്ചത്. കുട്ടിയുടെ വീട്ടിൽ രണ്ടാഴ്‌ചയോളം പ്രതി ഫർണിച്ചർ ജോലി ചെയ്‌തിട്ടുണ്ട്. ആ സമയത്തുള്ള പരിചയമാണ് ദുരുപയോഗിച്ചത്.
കുട്ടി കടയിൽ കയറിയ ഉടൻ വാതിലടക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി കടയിൽ കയറുന്നതുകണ്ട ബന്ധു, ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിവരാത്തതുകണ്ട് അന്വേഷിച്ചപ്പോൾ അവിടെയില്ലെന്ന് പറഞ്ഞ് മടക്കി അയക്കാനാണ് പ്രതി ആദ്യം ശ്രമിച്ചത്. കടയ്‌ക്കുള്ളിലെ മുറിയിലാണ് പിന്നീട് കുട്ടിയെ കണ്ടെത്തിയത്.
ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പള്ളൂർ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. തലശേരി ജനറൽ ആശുപത്രിയിൽ കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. തിങ്കളാഴ്‌ചയാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. മാഹി കോടതിയിൽനിന്ന് ട്രാൻസിറ്റ് പെർമിറ്റ് വാങ്ങിയ ശേഷമാണ് പുതുച്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയത്. ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചു. മാഹി പൊലീസ് സിഐ പി എ അനിൽകുമാർ, പള്ളൂർ എസ്ഐ ജി സന്തോഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.










0 comments