ഡൽഹി–മീററ്റ് ആർആർടിഎസിന്റെ മാതൃകയിലാകും പദ്ധതി , സ്ഥലം ഏറ്റെടുക്കാൻ വിസിഎഫ്
print edition ആർആർടിഎസ് അതിവേഗപാത : കേരളം ഉടൻ കത്ത് നൽകും

തിരുവനന്തപുരം
തിരുവനന്തപുരം – കാസർകോട് അതിവേഗ പാതയായ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിക്ക് താൽപ്പര്യം അറിയിച്ച് കേരളം ഫെബ്രുവരി ആദ്യം കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് കത്തുനൽകും. കൂടിയാലോചനകൾക്ക് ഗതാഗത വകുപ്പ് ഒരുക്കം തുടങ്ങി. പദ്ധതിക്ക് തത്വത്തിൽ മന്ത്രിസഭായോഗം അംഗീകാരം നൽകിയ സാഹചര്യത്തിലാണിത്. തുടർപ്രവർത്തനങ്ങൾക്കായി ഗതാഗതവകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടർ കൊച്ചിയിൽ വന്നപ്പോൾ പദ്ധതി നടപ്പാക്കാനായി മുഖ്യമന്ത്രി അനുമതി ചോദിച്ചിരുന്നു. പദ്ധതി സമർപ്പിച്ചാൽ അംഗീകാരം നൽകാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇൗ പശ്‌ചാത്തലത്തിലാണ് പദ്ധതിയുമായി കേരളം മുന്നോട്ടുപോകുന്നത്.
ഡൽഹി–മീററ്റ് ആർആർടിഎസിന്റെ മാതൃകയിലാകും പദ്ധതി. അതിന് നേതൃത്വം നൽകിയ നാഷണൽ ക്യാപ്‌റ്റൽ റീജ്യൺ ട്രാൻസ്‌പോർട്ട് കോർപറേഷൻ( എൻസിആർടിസി) അധികൃതരുമായി കൂടിയാലോചനകൾക്കായി വിദഗ്‌ധ സംഘത്തെയും ഗതാഗതവകുപ്പ് നിയോഗിക്കും. കേന്ദ്രമന്ത്രാലയത്തിന്റെ അനുമതിക്കനുസരിച്ച് ഡൽഹിയിലായിരിക്കും ചർച്ച. തിരുവനന്തപുരം മുതൽ കാസർകോടുവരെ ഇടത്തരം നഗരങ്ങളായി വികസിക്കുന്നതിനാൽ ആർആർടിഎസ് പദ്ധതി അഭികാമ്യമാകുമെന്നാണ് പ്രതീക്ഷ. അതിവേഗ റെയിൽപ്പാത നിർമിക്കുന്പോൾ വേണ്ടതിനേക്കാൾ 60 ശതമാനത്തോളം ഭൂമി കുറച്ച് മതി എന്നതും നേട്ടമാണ്. ആദ്യഘട്ടത്തിൽ പ്രതിദിനം 60000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം–തൃശൂർ റൂട്ടിൽ പ്രതിദിനം കെഎസ്‌ആർടിസി ബസുകളായി ഇത്രയും ആളുകൾ സഞ്ചരിക്കുന്നുണ്ട്. ഇതിന്റെ ഇരട്ടിയിൽ അധികംപേർ ട്രെയിനുകളിലും മറ്റ് സംവിധാനങ്ങളുമായി പോകുന്നു. ഏഴുവരെ കോച്ചുകളിലായി 700 പേർക്കെങ്കിലും സഞ്ചരിക്കാം. മെട്രോകളുമായി ബന്ധിപ്പിക്കാവുന്നതാണ് ആർആർടിഎസിന്റെ മറ്റൊരുസവിശേഷത.
സ്ഥലം ഏറ്റെടുക്കാൻ വിസിഎഫ്
വാല്യു കാപ്‌ച്ചർ ഫിനാൻസ് (വിസിഎഫ്) വഴിയാണ് ആർആർടിഎസിന് ഭൂമി ഏറ്റെടുക്കുക. നിശ്‌ചിത തുക സ്ഥലം ഉടമയ്‌ക്ക് ആദ്യം നൽകും. പദ്ധതിപ്രാവർത്തികമാകുന്പോൾ ലഭിക്കുന്ന വരുമാനത്തിൽനിന്ന് നിശ്‌ചിതശതമാനവും നൽകുന്നതാണ് വിസിഎഫ് രീതി. ഇത് സ്ഥലം ഉടമയ്‌ക്ക് ദീർഘകാലത്തേക്ക് വരുമാനസ്രോതസ്സായി മാറും.










0 comments