യുഡിഎഫ് റാലിയിൽ ചെന്നിത്തലയുടെ ചിത്രമുള്ള തൊപ്പി; കോൺഗ്രസിൽ അടുത്ത 'അടി'

രമേശ് ചെന്നിത്തലയുടെ ചിത്രമുള്ള തൊപ്പിയുമായി യുഡിഎഫ് പ്രവർത്തകൻ
കോഴിക്കോട്: കോഴിക്കോട് നടന്ന യുഡിഎഫ് റാലിയിൽ രമേശ് ചെന്നിത്തലയുടെ ചിത്രമുള്ള വിശറിയും തൊപ്പിയും വിതരണം ചെയ്തതിനെ ചൊല്ലി കോൺഗ്രസിൽ പുതിയ തർക്കം. റാലി തുടങ്ങി അൽപസമയം കഴിഞ്ഞപ്പോഴാണ് ഒരു വിഭാഗം പ്രവർത്തകർ തൊപ്പി വിതരണം ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മറ്റ് ഗ്രൂപ്പുകാർ ചോദ്യം ചെയ്തു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഡിസിസി നേതൃത്വത്തിന്റെ പ്രതികരണം.
റാലിയുടെ പ്രചാരണ ബോർഡുകളിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെ സി വേണുഗോപാലിനെയും ‘ചെറുതാക്കിയും’ ‘പുറത്താക്കി’യുമായിരുന്നു ചെന്നിത്തലയുടെ വരവ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയായിരുന്നു പരിപാടി ഉദ്‌ഘാടനം ചെയ്യാനേറ്റത്. സോണിയാ ഗാന്ധി അസുഖബാധിതയായതിനാൽ അദ്ദേഹം അവസാനനിമിഷം പിന്മാറി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് പകരമെത്തിയത്. രാഹുൽ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതം എന്നെഴുതിയ ബോർഡുകൾ ചെന്നിത്തല വിഭാഗം കടപ്പുറത്ത് നിറച്ചിരുന്നു. രാഹുൽ ഗാന്ധിയുയും ചെന്നിത്തലയും മാത്രമുള്ള ചെറുബോർഡുകളായിരുന്നു അധികവും. രാഹുലിന്റെ ചിത്രവും തൊട്ടുതാഴെ ചെന്നിത്തലയുമുള്ള വലിയ ബോർഡുകളിൽ വേണുഗോപാലിനും സതീശനും വലിപ്പം കുറഞ്ഞു. കടുത്ത ചൂടിൽ വീശാനായി പ്രവർത്തകർക്ക് നൽകിയ വിശറിയിലും രാഹുലിനൊപ്പം ചെന്നിത്തലയ്ക്ക് മാത്രമായിരുന്നു സ്ഥാനം.
ഭരണം കിട്ടുമെന്ന് ആഗ്രഹിച്ച് മുഖ്യമന്ത്രിയാകാൻ മൂന്ന് നേതാക്കളും തമ്മിലടി നടത്തുന്നതിനിടെയാണ് വേണുഗോപാലിനും സതീശനുമെതിരായ ചെന്നിത്തലയുടെ സർജിക്കൽ സ്ട്രൈക്ക്. ഒരാളെ മാത്രം കേന്ദ്രീകരിച്ച് വ്യാപകമായി ബോർഡുകൾ സ്ഥാപിച്ചതിൽ നേതാക്കൾക്കിടയിൽ അമർഷമുണ്ട്.










0 comments