മുണ്ടത്തിക്കോട് സ്ഫോടനം
രക്ഷാപ്രവർത്തനത്തിന് റോബോട്ടിക് ഫയർ ഫൈറ്റിങ് വെഹിക്കിൾ എത്തിക്കും

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം നടന്ന പ്രദേശത്ത് തീയണയ്ക്കാൻ റോബോട്ടിക് ഫയർ ഫൈറ്റിങ് വെഹിക്കിൾ എത്തിക്കും. എറണാകുളത്ത് നിന്ന് വാഹനം പുറപ്പെട്ടതായി ഫയർഫോഴ്സ് മോധാവി നിധിൻ അഗർവാൾ പറഞ്ഞു. റോബോയ്ക്ക് സ്ഫോടനം നടന്ന പ്രദേശത്തിന് കുറച്ചുകൂടി അടുത്തെത്താൻ സാധിക്കും. പൊലീസിന്റെ ഡ്രോൺ പ്രവർത്തിപ്പിച്ച് സ്ഥലം നിരീക്ഷിക്കാനും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മനുഷ്യർക്ക് രക്ഷാപ്രവർത്തനം ദുഷ്കരമായ പ്രദേശങ്ങളിൽ പ്രവർത്തിപ്പിക്കുന്ന ഉപകരണമാണ് റോബോട്ടിക് ഫയർ ഫൈറ്റിങ് വെഹിക്കിൾ. വെടിക്കോപ്പുകളായതിനാൽ സുരക്ഷാ പരിധിക്കുള്ളിൽ നിന്ന് മാത്രമാണ് രക്ഷാപ്രവർത്തനം നടക്കാൻ സാധിക്കു. പൊലീസ് സ്ഥലത്ത് ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.
തൃശൂരിൽ നിന്നുള്ള അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റ് ആണ് നിലവിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലാ ഫയർ ഓഫീസർ സ്ഥലത്തുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കുറച്ച് അകലെ നിന്ന് മാത്രമാണ് ഇപ്പോൾ വെള്ളം സ്പ്രേ ചെയ്യാൻ സാധിക്കുന്നത്. തുടരെ സ്ഫോടനങ്ങൾ നടക്കുന്നതും കനത്ത പുകയും തീയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുനിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ എട്ട് പേർ മരിച്ചു. എത്രപേർക്ക് പരിക്കേറ്റുവെന്ന് വ്യക്തമല്ല. 21 പേരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരും പ്രദേശവാസികളാണ്. മുണ്ടത്തിക്കോട് പാടത്ത് ചൊവ്വ പകൽ 2.30ഓടെയാണ് വെടിക്കെട്ടുപുരയ്‌ക്ക് തീപിടച്ചത്. മണിക്കൂറുകൾ പിന്നിട്ടിട്ടും തീ അണയ്‌ക്കാനായിട്ടില്ല. പൊട്ടിത്തെറി തുടരുകയാണ്. അപകട കാരണം വ്യക്തമല്ല. കടുത്ത ചൂടാണ് അപകടത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.










0 comments