print edition വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണണം: കർഷകസംഘം

തിരുവനന്തപുരം: മലയോര മേഖലകളിൽ രൂക്ഷമായ വന്യമൃഗ ആക്രമണത്തിന് ഉടൻ പരിഹാരം കാണണമെന്ന് കർഷകസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടാന ആക്രമണത്തിൽ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ ദരിദ്രകുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. ഭരണത്തിലെത്തിയ യുഡിഎഫ് സർക്കാർ നിഷ്‌ക്രിയമാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ കേരളത്തിലുണ്ടായിട്ടുള്ള വന്യമൃഗ ആക്രമണങ്ങളുടെ ഉത്തരവാദി എൽഡിഎഫ് സർക്കാരെന്ന നുണപ്രചാരണം നടത്തി ജനങ്ങളെ പറ്റിച്ചവരാണ്.
വന്യമൃഗ സംരക്ഷണ നിയമം പടച്ചുണ്ടാക്കി മനുഷ്യനേക്കാൾ വിലയുള്ളത് കാട്ടുപന്നിക്കാണെന്ന് സ്ഥാപിച്ചവരാണ് കോൺഗ്രസും ബിജെപിയും. വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ നടപടിയെടുക്കാത്ത കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ ഒരക്ഷരം ഉരിയാടാതെ എംപിമാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ പ്രത്യക്ഷ സമരം ചെയ്തു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര വന്യജീവിസംരക്ഷണ നിയമം ഭേദഗതി വരുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമില്ലെന്ന് കണ്ടാണ് ആക്രമണകാരികളായവയെ വെടിവച്ചു കൊല്ലാൻ നിയമം പാസാക്കിയത്. കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇരുപത്തഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. കുടുംബ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. അനന്തരാവകാശിക്ക് സർക്കാർ ജോലി നൽകണമെന്നും കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.









0 comments