തുറന്നടിച്ച് വേണുഗോപാൽ പക്ഷം; "വലിയ പിആർ വർക്ക് നടന്നു; ഒരു കേന്ദ്രം എതിരായി പ്രവർത്തിച്ചു"

കെ സി വേണുഗോപാൽ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് കെ സി വേണുഗോപാൽ പക്ഷം. വേണുഗോപാലിനെതിരെ വ്യാജപ്രചരാണം നടത്താൻ ഒരു കേന്ദ്രം പ്രവർത്തിച്ചെന്നും ഇതേക്കുറിച്ച് കോൺഗ്രസ് അന്വേഷിക്കണമെന്നും നിയുക്ത റാന്നി എംഎൽഎ പഴകുളം മധു പറഞ്ഞു. വേണുഗോപാലിനെതിരെ വലിയതോതിൽ പിആര‍്‍ വർക്ക് നടന്നെന്ന് നിയുക്ത ചടയമംഗലം എംഎൽഎ എം എം നസീറും തുറന്നടിച്ചു.
എന്ത് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പറയേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്ന് മധു പ്രതികരിച്ചു. നിയമസഭാകക്ഷിയോഗത്തിൽ ബഹുഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് വേണുഗോപാലിനെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രംഗത്തുവന്ന വേണുഗോപാലിനെ തെരഞ്ഞുപിടിച്ച് ഹീനമായ രീതിയിൽ വേട്ടയാടി. അധാർമികമായ സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ വേട്ടയാടൽ. വേണുഗോപാലിനെ കെട്ടിയിറക്കുന്ന ആളെന്ന നിലയിലാണ് വ്യാപമായി പ്രചരിപ്പിച്ചത്.
കെഎസ്‍യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രസിഡന്റായും പ്രവർത്തിച്ചയാളാണ് വേണുഗോപാൽ. സംസ്ഥാന മന്ത്രിയായും പാർലമെന്റിൽ പബ്ലിക്സ് അക്കൗണ്ട് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച് അനുഭവപരിചയമുള്ള നേതാവിനെയാണ് അപകീർത്തികരമായി ആക്ഷേപിച്ചത്. ഉത്തരവാദിത്തപ്പെട്ടവർ ഈ പ്രചാരണത്തെ തടഞ്ഞുനിർത്തണമായിരുന്നു. സതീശന്റെ നേതാവായിരുന്നു വേണുഗോപാൽ. ഇത്തരത്തിലുള്ള പ്രചാരണം കണ്ടെത്തുന്ന ചുമതലയാകണം നിയുക്ത മുഖ്യമന്ത്രി സതീശൻ ആദ്യം ചെയ്യേണ്ടതെന്നും പഴകുളം മധു പറഞ്ഞു.
കേരളത്തിന്റെ പ്രവർത്തനശൈലി നന്നായി അറിയാവുന്ന നേതാവാണ് വേണുഗോപാലെന്ന് എം എം നസീർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനല്ലെന്നും നൂലിൽകെട്ടി ഇറക്കിയ ആളാണെന്നും വേണുഗോപാലിനെ അധിക്ഷേപിച്ചു. കേരളത്തിന് പുറത്തുവെച്ച് ആസൂത്രിതമായി നടത്തിയ പ്രചാരണമാണിത്. വലിയ പി ആർ വർക്കാണ് വേണുഗോപാലിനെതിരെ നടന്നത്. സാധാരണക്കാർ അത് തെറ്റിധരിച്ചു. ഫേക്ക് ഐഡികളിൽനിന്നായിരുന്നു ഈ പ്രചാരണം. ആ പ്രചാരണത്തിൽ ചില ഘടകകക്ഷികളും വീണു. കോൺഗ്രസിന്റെ നിയസഭാകക്ഷികാര്യത്തിൽ ഘടകകക്ഷികൾ അഭിപ്രായം പറഞ്ഞത് മറ്റ് തരത്തിൽ ചർച്ചയായി. ഇത് കോൺഗ്രസ് അന്വേഷിക്കണമെന്നും നസീർ പറഞ്ഞു.










0 comments