print edition കൈ മലർത്തി കേന്ദ്രം: റസ്റ്റോറന്റുകൾ നിശ്ചലാവസ്ഥയിലേക്ക്

തിരുവനന്തപുരം: പാചകവാതക ക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരടപടി സ്വീകരിക്കാത്തതിന്റെ ദുരന്തഫലം കൂടുതലും അനുഭവിക്കുന്നത് കേരളം. സംസ്ഥാനത്ത് എല്ലാ വീട്ടിലും പാചകത്തിനുപയോഗിക്കുന്നത് എൽപിജിയാണ്. ഭക്ഷണ വ്യാപാരം ഏറ്റവും സജീവമായതും കേരളത്തിലാണ്. വാണിജ്യ സിലിണ്ടർ ബുക്കിങ് നിർത്തിവയ്‌ക്കാനാണ് കേന്ദ്രനിർദേശം. ഗാർഹികാവശ്യത്തിന് സിലിണ്ടർ എത്തിക്കാനാകാതെ വന്നാൽ സ്ഥിതി ഗുരുതരമാകും എന്നതിനാലാണ് വാണിജ്യ മേഖലയിൽ നിരോധനം ഏർപ്പെടുത്തിയത്. പാചകവാതക വിതരണം നടത്തുന്നതും വില നിശ്ചയിക്കുന്നതും കേന്ദ്രസർക്കാരാണ്.
റസ്റ്റോറന്റുകൾ അവശ്യ സർവീസായി പരിഗണിച്ച് -സിലിണ്ടർ നൽകണം എന്നാവശ്യപ്പെട്ട് 23ന് അടച്ചിടൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് റസ്റ്റോറന്റ്‌സ് ഉടമകളുടെ സംഘടനയായ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. 20 ലക്ഷം അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ ലക്ഷങ്ങളാണ് കേരളത്തിൽ പൊതുഭക്ഷണശാലകളെ ആശ്രയിക്കുന്നത്. മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനത്ത് 1.3 ലക്ഷത്തോളം ഭക്ഷണശാലകളുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഹോട്ടൽ സാന്ദ്രത ഇത്രയുമില്ല. ഇൗ സാഹചര്യത്തിലാണ് ഗാർഹിക ഉപഭോക്താക്കൾക്കൊപ്പം വാണിജ്യ സിലിണ്ടറുകളുടെ വിതരണവും സുഗമമാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ദിവസം 753 മെട്രിക് ടൺ പാചകവാതകമാണ് വാണിജ്യ ആവശ്യത്തിന് സംസ്ഥാനത്തിന് വേണ്ടത്. ഇതിൽ ആശുപത്രി, സ്‌കൂൾ, വൃദ്ധസദനം, ഹോസ്റ്റൽ തുടങ്ങി അവശ്യ സേവന മേഖലയ്‌ക്കുള്ള 150 മെട്രിക് ടൺ കഴിഞ്ഞാൽ ബാക്കിയുള്ളവ ഭക്ഷണശാലകൾക്കാണ്. ലഭ്യമായ സ്റ്റോക്ക് മുൻഗണന പ്രകാരം വിതരണം ചെയ്യാനും കരിഞ്ചന്ത തടയാനും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുൻകൈയെടുത്ത് യോഗം വിളിച്ചു. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഇക്കാര്യത്തിൽ ഇടപെട്ടില്ലെന്ന് മത്രമല്ല കോവിഡ് കാലത്തേതുപോലെ പുതിയ ശീലമുണ്ടാക്കാനാണ് നിർദേശിച്ചത്. 8.4 കോടി ജനസംഖ്യയുള്ള രാജസ്ഥാനിൽ റസ്റ്റോറന്റുകളുടെ എണ്ണം 1.45 ലക്ഷവും 7.27 കോടി ജനങ്ങളുള്ള ഗുജറാത്തിൽ 1.59 ലക്ഷവുമാണ്. 10.56 കോടി ജനങ്ങളുള്ള പശ്ചിമ ബംഗാളിൽ 1.70 ലക്ഷവും.










0 comments