മെസിയുടെ കേരള സന്ദര്‍ശനം; കരാര്‍ ഒപ്പുവെച്ചതിന്റെ തെളിവുകള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടര്‍ ടിവി

റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളത്തിലെ സന്ദർശനവുമായി ബന്ധപ്പെട്ട് അർജൻ്റീനിയൻ ഫുട്ബോൾ അസോസിയേഷനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങ് കമ്പനിയും തമ്മിൽ കരാറുണ്ട്. കരാറിലേര്‍പ്പെട്ടതിന്‍റെ തെളിവുകള്‍ റിപ്പോർട്ടർ ടിവി പുറത്തുവിട്ടു.
കായിക വകുപ്പിന്റെ അനുമതിയോട ഏർപ്പെട്ട കരാർ രേഖകൾ തെളിവായി നൽകിക്കൊണ്ടാണ് സ്പോൺസർഷിപ്പിനെ സംബന്ധിച്ച് ഉയർന്ന് വിവാദങ്ങൾക്ക് റിപ്പോർട്ടർ മറുപടി നൽകിയിരിക്കുന്നത്. 2022 ലോകകപ്പ് ജേതാക്കളായ അർജന്റീനയും മെസിയും രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ കേരളത്തിലെത്തുമെന്നാണ് കരാറിലെ ധാരണ. ഫിഫ റാങ്കിങ്ങിൽ 50 ന് മുകളിൽ നിൽക്കുന്ന ടീമുകളായിരിക്കും എതിരാളികളെന്നും കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽവെച്ച് മത്സരം നടക്കുമെന്നും കരാറിലുള്ളതായി തെളിവുകൾ സൂചിപ്പിക്കുന്നു.
റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനും എഎഫ്എ പ്രസിഡന്റ് ക്ലൗഡിയോ ഫാബിയന്‍ ടാപ്പിയോയും ജനറല്‍ സെക്രട്ടറി വിക്ടര്‍ ബ്ലാങ്കോ റോഡ്രിഗസും തമ്മിലുള്ള കരാറാണിത്. 2024ലാണ് കരാർ ഒപ്പിട്ടത്. കേരള സ്പോർട്സ് കൗൺസിൽ ചെയർമാൻ യു ഷറഫലിയുടെ സാന്നിധ്യത്തില്‍ കേരള സ്പോർട്സ് കൗൺസിലും ഇതിൽ ഒപ്പുവെച്ചിട്ടുണ്ട്. അർജൻ്റീനിയൻ ഫുട്ബോൾ അസോസിയേഷനും സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങ് കമ്പനിയും തമ്മിൽ ഇത്തരത്തിലൊരു കരാറിലേർപ്പെട്ടിട്ടില്ലായെന്ന തരത്തിൽ ചില മുഖ്യധാരാ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ, ഉയർത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് റിപ്പോർട്ടർ കമ്പനി എംഡി ആന്റോ അഗസ്റ്റിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മത്സരം സംഘടിപ്പിച്ചതെന്ന് മുൻ കായികമന്ത്രി വി അബ്ദുറഹ്മാനും വ്യക്തമാക്കി. മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് അധികബാധ്യതയുണ്ടായി എന്ന വ്യാജ വാർത്തകൾ അബ്ദുറഹ്മാൻ തള്ളുകയും ചെയ്തു.
കരാറുമായി ബന്ധപ്പെട്ട് 126 കോടി നഷ്ടമായത് റിപ്പോർട്ടറിനാണെന്ന് ആന്റോ അഗസ്റ്റിനും പറഞ്ഞിരുന്നു. ആർബിഐയുടെ അനുമതിയോടെയാണ് പണം അയച്ചതെന്നും അതിന് തെളിവുകളുണ്ടെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.










0 comments