print edition മൂന്ന് മണ്ഡലങ്ങളിൽ വിമതഭീഷണി; ഐഎൻടിയുസിയിലും പടയൊരുക്കം


സ്വന്തം ലേഖകൻ
Published on Mar 15, 2026, 12:01 AM | 1 min read
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഗ്രൂപ്പ് പോരിലും വിമത ഭീഷണിയിലും ഉലഞ്ഞ് കോൺഗ്രസ്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ, കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി എന്നിവർ മത്സരിച്ചാൽ ഐഎൻടിയുസി സ്ഥാനാർഥികളെ നിർത്തുമെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. ഐഎൻടിയുസിയിൽ സമാന്തര സമിതി രൂപീകരിച്ച ആർ എം പരമേശ്വരൻ, ചീങ്ങന്നൂർ മനോജ്, പി സുധാകരൻ തുടങ്ങിയവരാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
കോൺഗ്രസിനുള്ളിലെ തന്നെ ഒരു വിഭാഗം നേതാക്കളുടെ ഒത്താശയോടെയാണ് നീക്കം. ബഹുഭൂരിപക്ഷം തൊഴിലാളികളും വിമത സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഐഎൻടിയുസി വോട്ടുകളിലും വലിയ ചോർച്ചയുണ്ടാകും.
പാലോട് രവിയെ തിരുവനന്തപുരം വാമനപുരത്തും ചന്ദ്രശേഖരനെ ചടയമംഗലത്തും നിർത്താനാണ് കോൺഗ്രസിന്റെ നീക്കം. ഇൗ മണ്ഡലങ്ങളിൽ വിമതന്മാരിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രാഥമിക ചർച്ച പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം. ‘പണത്തിനും ഭീഷണിക്കും മുന്നില്‍ മുട്ടുമടക്കരുതെന്ന’ മുദ്രാവാക്യവുമായി വാമനപുരത്ത് ‘സേവ് കോണ്‍ഗ്രസുകാരും' രംഗത്തെത്തിയിട്ടുണ്ട്.
ചടയമംഗലം മണ്ഡലത്തിൽ വിയോജിപ്പുകൾ കണക്കിലെടുക്കാതെ ആർ ചന്ദ്രശേഖരനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഇതിനെതിരെ പ്രാദേശിക യുഡിഎഫിലും കടുത്ത അമർഷം പുകയുന്നുണ്ട്. ചാത്തന്നൂർ സീറ്റ് ഫോർവേർഡ് ബ്ലോക്കിന് വിട്ടുനൽകുന്നതിനെതിരെ നിയോജക മണ്ഡലം കമ്മിറ്റി പരസ്യമായി പരാതി നൽകി.










0 comments