റേഷൻ വിതരണം താളംതെറ്റി; നീല കാർഡിന് അധിക അരിയില്ല

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : റേഷൻ വിതരണം താളം തെറ്റിയതിനെ തുടർന്ന് രണ്ടുമാസം ഒന്നിച്ച് ഭക്ഷ്യധാന്യം നൽകുന്ന പദ്ധതി ഉപേക്ഷിച്ച് ഭക്ഷ്യവകുപ്പ്. ഏപ്രിൽ, മെയ് മാസങ്ങളിലെ റേഷൻ ഒന്നിച്ച് വാങ്ങാൻ ഏപ്രിലിലാണ് സൗകര്യം ഒരുക്കിയത്. പിന്നീട് അത് മെയ് മാസത്തിലേക്കും നീട്ടി. എന്നാൽ സപ്ലൈകോ ഗോഡൗണുകളിൽനിന്ന് റേഷൻ കടകളിൽ ഭക്ഷ്യധാന്യം എത്തിക്കുന്നതിൽ വലിയ വീഴ്‌ചയുണ്ടായതിനെ തുടർന്നാണ് പദ്ധതി പിൻവലിച്ചത്. മേയിലെ റേഷൻ 87 ശതമാനം കാർഡ് ഉടമകളാണ് വാങ്ങിയത്. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ മൂന്നുമാസംവരെ ഭക്ഷ്യധാന്യം നൽകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
അതിനിടെ നീല കാർഡുകാർക്കുള്ള അധിക അരിയും റദ്ദാക്കി. ഏപ്രിലിൽ 10.90 രൂപ നിരക്കിൽ രണ്ടുകിലോ അരിയും മേയിൽ മൂന്നുകിലോ അരിയും അധികമായി നൽകിയിരുന്നു. അതാണ് സംസ്ഥാന സർക്കാർ വിലക്കിയത്. എൽഡിഎഫ് സർക്കാർ സപ്ലൈകോ വഴി 25 രൂപ നിരക്കിൽ 20 കിലോ നൽകി വന്ന ജനപ്രിയ അരിക്കും യുഡിഎഫ് വില കൂട്ടിയിരുന്നു. കിലോയ്‌ക്ക് രണ്ടുരൂപയാണ് വർധിപ്പിച്ചത്. ജൂണിലെ റേഷൻ വിതരണം ചൊവ്വാഴ്‌ച ആരംഭിക്കും.










0 comments