അനുനയ നീക്കങ്ങൾ പാളി? യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന് പ്രഖ്യാപനത്തിന് ശേഷം തന്നെ രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
ഇതിനെ തുടർന്ന് അനുനയ നീക്കങ്ങളുമായി വിഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ചെന്നിത്തലയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ന് നടന്ന യുഡിഎഫ് യോഗത്തിലും രമേശ് ചെന്നിത്തല പങ്കെടുത്തില്ല.
ഫലമറിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും വരെ കോൺഗ്രസിൽ കെസി വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും പേര് ഉയർന്നുകേട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം കടുത്ത അതൃപ്തിയോടെയാണ് ഇരുവരും പ്രതികരിച്ചത്.
മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തല പറഞ്ഞപ്പോൾ വേണമെങ്കിൽ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം കൂടെ നൽകാം എന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. ഇതിനെ തുടർന്നാണ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഒന്നാകെ എത്തിയത്.
പാർടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുന്നോട്ട് പോകുന്നതിന് ഉപാധികളൊന്നുമില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചെങ്കിലും, അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകുമോ എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാൻ ഇരുവരും തയാറായില്ല.
എല്ലാ കാര്യങ്ങളും കോൺഗ്രസ് പാർടി തീരുമാനിക്കുമെന്ന മറുപടിയോടെ അവർ ഒഴിഞ്ഞുമാറി. ഈ സന്ദർശനം ഇരു പക്ഷങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള നീക്കമായാണ് വിലയിരുത്തൽ. മഞ്ഞുരുകി തുടങ്ങിയെന്ന് പറയാമെങ്കിലും ചെന്നിത്തല ഇപ്പോഴും പൂർണ്ണ തൃപ്തനല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
എല്ലാം നടപടിയായി നടക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ അതൃപ്തിയെ സംബന്ധിച്ചുള്ള ചോദ്യത്തോട് കെസി വേണുഗോപാൽ ഇന്ന് പ്രതികരിച്ചത്.











0 comments