കേരളത്തിൽ റെയിൽവേയുടെ വരുമാനം കൂടി
print edition 20 കോടി യാത്രക്കാർ; വരുമാനം 3000 കോടി

സുനീഷ് ജോ
Published on May 15, 2026, 12:29 AM | 1 min read
തിരുവനന്തപുരം: കേരളത്തിൽനിന്ന് യാത്രാടിക്കറ്റുകളിൽനിന്നായി 2025–26 സാന്പത്തികവർഷത്തിൽ റെയിൽവേയ്‌ക്ക് ലഭിച്ചത് 2960.70 കോടി രൂപ. തിരുവനന്തപുരം ഡിവിഷനിൽനിന്ന് 1876.18 കോടിയും പാലക്കാട് ഡിവിഷനിൽനിന്ന് 1084.51 കോടിയുമാണ് നേടിയത്. ഇക്കാലയളവിൽ 20.68 കോടി പേർ ട്രെയിനുകളിൽ യാത്ര ചെയ്‌തു.
തിരുവനന്തപുരം ഡിവിഷനിൽനിന്ന് 11.71 കോടി യാത്രക്കാരെയും പാലക്കാട് ഡിവിഷനിൽനിന്ന് 8.97 കോടി യാത്രക്കാരെയും ലഭിച്ചു. കേരളം, തമിഴ്‌നാട് ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ യാത്രാടിക്കറ്റുകളിൽനിന്ന് നേടിയത് 8271.47 കോടിയാണ്. ഇത് മുൻവർഷത്തേക്കാൾ 735.78 കോടി അധികമാണ്. 9.8 ശതമാനമാണ് വളർച്ചനിരക്ക്. കേരളത്തിൽ രണ്ടും തമിഴ്‌നാട്ടിൽ നാലും റെയിൽവേ ഡിവിഷനുകളാണുള്ളത്. ചെന്നൈ, സേലം, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിൽനിന്നായി ലഭിച്ചത് 5310.77 കോടിയാണ്. ആനുപാതികമായ വളർച്ചനിരക്ക് കേരളത്തിലും ഉണ്ടായിട്ടുണ്ട്.
രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള (സീറ്റ് ഉപയോഗം) 10 ട്രെയിനുകളിൽ ഒന്പതും ദക്ഷിണ റെയിൽവേയിലാണ്. അതിൽ എട്ടും കേരളത്തിലൂടെയാണ് സർവീസ് നടത്തുന്നത്. കന്യാകുമാരി–മംഗളൂരു സെൻട്രൽ (16650) പരശുറാം എക്‌സ്‌പ്രസാണ് രാജ്യത്തുതന്നെ 267.67 ശതമാനം ഒക്യുപെൻസിയുമായി ഒന്നാംസ്ഥാനത്ത്. കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്‌പ്രസുകളും ഒക്യുപെൻസിയുടെ കാര്യത്തിൽ മുന്നിലാണ്. വരുമാനം വർധിപ്പിച്ചുനൽകുന്പോഴും അതിന് അനുസരിച്ചുള്ള പരിഗണന കേന്ദ്രസർക്കാരോ ദക്ഷിണ റെയിൽവേയോ കേരളത്തിന് നൽകാറില്ല.










0 comments